സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ മാധ്യമ വിലക്കുമായി തായ്‍ലന്‍റ്
പ്രധാനമന്ത്രിക്കും രാജവാഴ്ചയ്ക്കുമെതിരായ പ്രകടനങ്ങളെത്തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥയെ നിലനില്‍ക്കേ തായ്‌ലൻഡില്‍ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തം. പ്രതിഷേധക്കാർ രണ്ടാം ദിവസവും തായ്‍ലാന്‍റിന്‍റെ തലസ്ഥാനമായ ബാങ്കോക്ക് സ്തംഭിപ്പിച്ചു. പ്രധാനമന്ത്രി പ്രയൂത്ത് ചാൻ-ഒച്ചയുടെ രാജി, തായ്‌ലാൻഡിന്‍റെ ഭരണഘടന ഭേദഗതി, രാജവാഴ്ചാ പരിഷ്കരണം എന്നിവ ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. ജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകാനും പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും പുതിയ ഭരണഘടന ആവശ്യപ്പെട്ട് മാസങ്ങളായി തായ്‍ലന്‍റില്‍ പ്രക്ഷോഭം നടക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ വാര്‍ത്തകള്‍ക്ക് പ്രചാരം നേടാതിരിക്കാന്‍ പ്രതിഷേധങ്ങളുടെ ഫോട്ടോയോ വാര്‍ത്തയോ കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍, ദേശസുരക്ഷ അപകടത്തിലാക്കിയെന്നാരോപിച്ച് നാല് പത്രങ്ങളെയും ചില ഫേസ്ബുക്ക് പേജുകളെയും നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നു.
2020 ഫെബ്രുവരിയിൽ ഒരു കോടതി ഉത്തരവ് പ്രകാരം ജനാധിപത്യ അനുകൂല ഫ്യൂച്ചർ ഫോർവേഡ് പാർട്ടിയെ രാജ്യത്ത് നിരോധിച്ചതാണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം.
ആദ്യ ഘട്ട പ്രതിഷേധത്തിനായുള്ള ഒത്തുചേരലുകൾക്ക് കൊറോണ വൈറസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് അവസാനിച്ചിരുന്നു.
എന്നാല്‍ ലോക്ഡൌണിനിടെ ജൂണിൽ, ഒരു പ്രമുഖ ജനാധിപത്യ അനുകൂല പ്രവർത്തകനായ വാഞ്ചലാർ സത്സക്‌സിത്തിനെ കാണാതായി. വാഞ്ചലാർ സത്സക്‌സിത്തിനെ തായ് പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നും ഇദ്ദേഹത്തെ പൊലീസ് രഹസ്യ തടവിന് വിട്ടെന്നുമുള്ള വാര്‍ത്ത പരന്നു. ഇതോടെ രാജ്യത്ത് സംഘർഷങ്ങൾ ഇരട്ടിച്ചു.
ഒരു മാസത്തിന് ശേഷം വീണ്ടും പ്രതിഷേധം ആരംഭിച്ചു. ജൂലൈ പകുതി മുതൽ തായ് തെരുവുകളില്‍ പ്രകടനങ്ങൾ പതിവായി. മൂന്ന് വിരലുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത്.
കൂടുതൽ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഉറപ്പാക്കുന്ന പുതിയ ഭരണഘടന, അവകാശ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക, രാജവാഴ്ചയുടെ സ്വാധീനം കുറയ്ക്കുക തുടങ്ങിയ പുതിയ ഭരണഘടന പ്രധാനമന്ത്രി പ്രയൂത്തിന്‍റെ രാജി ആവശ്യപ്പെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
രാജകുടുംബത്തിലെ അംഗങ്ങളെ അപകീർത്തിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് നിരോധിക്കുന്ന കർശനമായ നിയമങ്ങളാണ് ഇന്നും തായ്‌ലാൻഡിന്‍റില്‍ നിലനില്‍ക്കുന്നത്. ഇത് ജനങ്ങളില്‍ വലിയ അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
രാജാവിനെയോ രാജ്ഞിയെയോ അവകാശിയെയോ റീജന്‍റിനെയോ അപകീർത്തിപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവരെ മൂന്ന് മുതൽ 15 വർഷം വരെ തടവിന് ശിക്ഷിക്കാം.
2016 ൽ സിംഹാസനം ഏറ്റെടുത്ത നിലവിലെ തായ്‌ലൻഡ് രാജാവായ മഹാ വാജിരലോങ്‌കോണിന് ജനപ്രീതി വളരെ കുറവാണ്. എങ്കിലും, പുതിയ ഭരണഘടനാ മാറ്റങ്ങള്‍ പ്രകാരം രാജാവിന് രാജ്യത്തെ ഏത് നിയമവും നേരിട്ട് ഏറ്റെടുക്കാൻ അനുവദിക്കുന്നു.
രാജ്യത്ത് ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ടെങ്കിലും രാജാവിന് ഔദ്ധ്യോഗിക ഭാര്യയെ കൂടാതെ നാല് ഭാര്യമായും പിന്നെ 20 ഓളും സുന്ദരികളായ പരിജാരകരും ഉണ്ട്. അദ്ദേഹം യൂറോപ്പില്‍ അറിയപ്പെടുന്നത് തന്നെ 'പ്ലേ ബോയ് രാജാവ്' എന്നാണ്.
രാജ്യം കൊവിഡ് 19 രോഗാണുബാധയെ തുടര്‍ന്ന് അടച്ചിട്ടപ്പോള്‍ രാജാവ് തന്‍റെ ഭാര്യമാരോടും 20 പരിചാരികമാരോടുമൊപ്പം ജര്‍മ്മനിയില്‍ സുഖവാസത്തിന് പോയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
2014 ല്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സംഘത്തെ നയിച്ച മുന്‍സൈനീകന്‍ കൂടിയായ പ്രയൂത്ത് ചാൻ-ഒച്ച കഴിഞ്ഞ വർഷം നടന്ന പൊതു തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയത് അഴിമതി കാണിച്ചാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. നിലവില്‍ സര്‍ക്കാറിന് സൈന്യത്തിന്‍റെ എല്ലാ പിന്തുണയും ഉണ്ട്.
സൈനീക പിന്തുണയോടെ തന്‍റെ പാർട്ടിക്ക് അനുകൂലമായി പ്രധാമമന്ത്രി പ്രയൂത്ത് നിയമങ്ങൾ വരെ മാറ്റിയെഴുതിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രാഷ്ട്രീയ എതിരാളികൾക്ക് നേരെ സർക്കാരിന്‍റെ അടിച്ചമർത്തലും പ്രോസിക്യൂഷനും നേരിടേണ്ടിവരുമെന്ന് തായ് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തെ നാല് മാധ്യമ സ്ഥാപനങ്ങളും ചില ഫേസ്ബുക്ക് പേജുകളും പൂട്ടാന്‍ പൊലീസ് തയ്യാറെടുക്കുന്നതായി ബാംഗ്ങ്കോങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇവയുടെ ഉള്ളടക്കം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
വോയ്‌സ് ടിവി, പ്രാചതൈ.കോം വെബ്‌സൈറ്റ്, ദി റിപ്പോർട്ടർസ്, സ്റ്റാൻഡേർഡ്, ഫ്രീ യൂത്ത് പ്രസ്ഥാനത്തിന്‍റെ ഫേസ്ബുക്ക് പേജ് എന്നിവയുടെ പ്രവര്‍ത്തനം നിരോധിക്കാനാണ് തായ് പൊലീസിന്‍റെ ആലോചന.
നാല് വാർത്താ ഏജൻസികളും പ്രതിഷേധക്കാരുടെ നേതാക്കളുടെ ഫേസ്ബുക്ക് പേജും ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതായി പോൾ ജനറൽ സുവാത്ത് പറഞ്ഞു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന മാധ്യമങ്ങളെ നിരോധിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയ അടിയന്തര ഉത്തരവ് അധികാരികളെ അനുവദിക്കുന്നു.
സര്‍ക്കാറിന്റെ നിരോധനം മുന്നില്‍ കണ്ട് ഫ്രീ യൂത്ത് പ്രസ്ഥാനവും അതിന്റെ സഖ്യകക്ഷിയായ യുണൈറ്റഡ് ഫ്രണ്ട് ഫോർ തമ്മസാറ്റ് ആൻഡ് ഡെമോൺസ്ട്രേഷനും ഇതിനകം തന്നെ ഫേസ്ബുക്ക് പേജുകളിൽ നിന്ന് ടെലിഗ്രാം എന്ന സാമൂഹ്യമാധ്യമത്തിലേക്ക് മാറാന്‍ അനുയായികളോട് ആവശ്യപ്പെട്ടു.
സർക്കാരിനെതിരായ റാലികൾ രാജ്യത്തുടനീളം വ്യാപിച്ചതിനെ തുടര്‍ന്ന് പൊലീസ് വ്യാപകമായി ജലപീരങ്കി ഉപയോഗിച്ചു. പാത്തുംവാൻ കവലയിൽ സമാധാനപരമായ നടന്ന പ്രതിഷേധം പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തു.
മുന്‍ധനകാര്യമന്ത്രിയും സർക്കാറിന്റെ കടുത്ത വിമര്‍ശകനുമായ തിറച്ചായ് ഫുവന്തനരാനുബാലയും തന്‍റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ തായ് പൊലീസിന്‍റെ നീക്കത്തിനെതിരെ ആഞ്ഞടിച്ചു.
രാജ്യം “സ്വേച്ഛാധിപത്യത്തിലേക്ക്” പിന്നോട്ട് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് വ്യക്തികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ അടുത്ത ലക്ഷ്യമാകുമോ എന്നും അദ്ദേഹം ആശ്ചര്യപ്പെട്ടു.
ഇതിനിടെ രാഷ്ട്രീയ സംഘർഷം പരിഹരിക്കുന്നതിനായുള്ള ഭേദഗതിക്ക് മൂന്ന് പ്രധാന സഖ്യകക്ഷികൾ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
ചാർട്ടർ ഭേദഗതി പ്രക്രിയയെ പിന്തുണയ്ക്കുമ്പോൾ, രാജവാഴ്ചയുമായി ബന്ധപ്പെട്ട ചാർട്ടറിലെ 1, 2 അധ്യായങ്ങൾ സ്പർശിക്കപ്പെടാതെ തുടരണമെന്ന് പാലാങ് പ്രചാരത്ത് പാർട്ടി (പിപിആർപി) നേതാവ് പ്രവീത് വോങ്സുവോ പറഞ്ഞു.
സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷം പരിഹരിക്കണമെന്നും ചാർട്ടർ ഭേദഗതി കരടുകളുടെ സൂക്ഷ്മപരിശോധന കാലതാമസമില്ലാതെ തുടരണമെന്നും ഡെമോക്രാറ്റ് നേതാവ് ജൂറിൻ ലക്സനവിസിത് പറഞ്ഞു.
അതേസമയം, ചാർട്ടർ ഭേദഗതി രാജ്യത്തെ സംഘര്‍ഷം കുറയ്ക്കാൻ സഹായിക്കുമെന്ന് ഭുംജൈതൈ നേതാവ് അനുറ്റിൻ ചാർൺവിറകുൽ പറഞ്ഞു.
ബാങ്കോക്കിലെ ഗുരുതരമായ അടിയന്തര സാഹചര്യം റദ്ദാക്കണമെന്നും അറസ്റ്റിലായ എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കണമെന്നും ഫ്യൂ തായ് പാർട്ടിയുടെ സെക്രട്ടറി ജനറൽ പ്രസേർട്ട് ജന്തറരുവാങ്ടോംഗ് ആവശ്യപ്പെട്ടു.