' മൂല്യമുള്ള സുഹൃത്ത് '; സൗദി അറേബ്യയുമായി ദൃഢവ്യാപാര ബന്ധത്തിന് ഇന്ത്യ
സൗദി അറേബ്യയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ' മൂല്യമുള്ള സുഹൃത്ത് ' എന്നായിരുന്നു സൗദി അറേബ്യയേ വിശേഷിപ്പിച്ചത്. ഇന്ത്യ, സൗദി അറേബ്യയുമായി ആരംഭിക്കാനിരിക്കുന്ന വ്യാപാരക്കരാറുകള്‍ക്ക് മുന്നോടിയായുള്ള മോദിയുടെ സന്ദര്‍ശനം കൂടിയാണിത്. നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം. സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഊർജ്ജ മേഖലകളിൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. സൗദിയിലെത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ രാജകീയ സ്വീകരണമാണ് ലഭിച്ചത്. കാണാം ആ കാഴ്ചകള്‍.
ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി അറേബ്യയിലെത്തിയത്.
പ്രാദേശിക സമയം ഇന്ന് രാവിലെ 11.30 ന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഊർജ്ജ മേഖലയിൽ ഉൾപ്പെടെ പതിമൂന്നോളം തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.
സൗദിയുടെ പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാറിലും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ ഔട്ട്ലെറ്റുകള്‍ സൗദിയില്‍ തുടങ്ങാനുള്ള കരാറിലും മോദി ഒപ്പുവെക്കും.
റുപേ കാർഡിന്‍റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും.
തുടര്‍ന്ന് വൈകീട്ട് അഞ്ചിന് റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഉച്ചകോടിയില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം വ്യവസായ പ്രമുഖരും ആറായിരം ചെറുകിട വന്‍കിട നിക്ഷേപകരും പങ്കെടുക്കും.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരുക്കുന്ന അത്താഴ വിരുന്നില്‍ സംബന്ധിച്ച ശേഷം രാത്രി തന്നെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കും.
മൂല്യവത്തായ ഒരു ചങ്ങാതിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് സൗദി അറേബ്യയിലെത്തി. ഈ സന്ദർശന വേളയിൽ വിപുലമായ പ്രോഗ്രാമുകളിൽ പങ്കെടുക്കും. സൗദി സന്ദര്‍ശന വേളയില്‍ മോദി ട്വിറ്ററില്‍ കുറിച്ചു.
ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്‍റ് ഓർഗനൈസേഷൻ (എഫ്ഐഐ) യിൽ 'ഇന്ത്യയ്ക്ക് അടുത്തത് എന്താണ് ?' എന്ന തലക്കെട്ടിൽ മോദി മുഖ്യ പ്രഭാഷണം നടത്തും. ഇത് '' മരുഭൂമിയിലെ ദാവോസ് '' എന്ന് വിളിക്കപ്പെടുന്നു.
ആഗോള നിക്ഷേപക സംഗമത്തെ അഭിസംബോധന ചെയ്യുന്നതിന് പുറമേ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായി ഉഭയകക്ഷി ചർച്ച നടത്തും.
എണ്ണ, വാതകം, പുനരുപയോഗ ഊർജ്ജം, സിവിൽ ഏവിയേഷൻ എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും കരാറുകളും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചൊവ്വാഴ്ച ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഫോറം ആഗോള വ്യാപാരത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സാമ്പത്തീക വിദഗ്ദര്‍, ഗവൺമെന്‍റുകൾ, വ്യവസായ പ്രമുഖർ എന്നിവര്‍ എത്തിച്ചേരും. വരും ദശകങ്ങളിൽ ആഗോള നിക്ഷേപ മേഖല രൂപപ്പെടുത്തുന്ന പ്രവണതകളും അവസരങ്ങളും വെല്ലുവിളികളും ഈ ആഗോള നിക്ഷേപ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.