ആശ്വാസത്തിന്‍റെ കണക്ക്, ആത്മവിശ്വാസത്തിന്‍റെ ദിനങ്ങള്‍; ഇനി കേരളത്തിന്‍റെ മുന്നിലെന്ത്
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പോരാട്ടത്തില്‍ കേരളത്തിന് അഭിമാനത്തിന്‍റെയും ആശ്വാസത്തിന്‍റെയും ദിനം. ഒറ്റ ദിവസം കൊണ്ട് 61 പേര്‍ക്ക് കൊവിഡ് നെഗറ്റീവായത് കേരളത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇതുവരെ 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനത്ത് 34 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അതേസമയം, തുടര്‍ച്ചയായ രണ്ടാം ദിനത്തിലും പോസിറ്റീവ് കേസുകളില്ലാത്തതും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് ആത്മവിശ്വാസം കൂട്ടുന്നു.
ഇന്ന് നെഗറ്റീവായ രോഗികള്‍- ജില്ല തിരിച്ച്
കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം നെഗറ്റീവായ ദിനമാണ് ഇന്ന്. ഇടുക്കി- 11, കോഴിക്കോട്- 4, കൊല്ലം- 9, കണ്ണൂര്‍- 19, കാസര്‍കോട്- 2, കോട്ടയം 12, മലപ്പുറം- 2, തിരുവനന്തപുരം- 2 എന്നിങ്ങനെയാണ് രോഗമുക്തി.
കഴിഞ്ഞ ദിവസങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരുന്ന ഇടുക്കിയിലും കൊല്ലത്തും കോട്ടയത്തും, ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണ്ണൂരിലും കൂടുതല്‍ രോഗികള്‍ നെഗറ്റീവായി എന്നത് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്‍റെ കരുത്തുകാട്ടുന്നു.
ഇതോടെ, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടി കൊവിഡ് 19 ബാധിതരില്ലാത്ത ജില്ലകളായി. നേരത്തെ, തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നിയിടങ്ങള്‍ കൊവിഡ് ബാധിതരില്ലാത്ത ജില്ലകളായി മാറിയിരുന്നു.
നിലവില്‍ ചികിത്സയിലുള്ള രോഗികള്‍- ജില്ല തിരിച്ച്
നിലവില്‍ എട്ട് ജില്ലകളിലാണ് കൊവിഡ് രോഗികളുള്ളത്. വയനാട്- 1, കോട്ടയം- 6, കൊല്ലം- 3, കാസര്‍കോട്- 3, കണ്ണൂര്‍- 18, പാലക്കാട്- 1, ഇടുക്കി- 1, പത്തനംതിട്ട- 1 എന്നിങ്ങനെയാണ് ചികിത്സയിലുള്ള രോഗികളുടെ കണക്ക്.
ആശ്വാസത്തിന്‍റെ കണക്കുകള്‍; ഇനി നമുക്ക് മുന്നിലെന്ത്
സംസ്ഥാനത്തിന് വലിയ ആശ്വാസത്തിന്‍റെ കണക്ക് പുറത്തുവരുമ്പോഴും നിയന്ത്രണങ്ങളില്‍ അയവുവരുത്താന്‍ സംസ്ഥാനം തയ്യാറല്ല എന്ന സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. പ്രത്യേകിച്ച് പ്രവാസികള്‍ അടക്കമുള്ളവര്‍ നാട്ടിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യത്തില്‍.
ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ നീക്കാന്‍ പാടുള്ളൂ എന്ന നിലപാടാണ് കേരളം തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് നിലവിലെ സാഹചര്യവും വരാനിരിക്കുന്ന വെല്ലുവിളികളും കേന്ദ്ര നിര്‍ദേശങ്ങളും കണക്കിലെടുത്താവും.
സാമൂഹിക അകലം ഉറപ്പുവരുത്തി മാത്രമേ സംസ്ഥാനം മുന്നോട്ടുപോകൂ. നിബന്ധനക്ക് വിധേയമായി വാഹനം അനുവദിക്കും. പൊതുഗതാഗതം അനുവദിക്കില്ല. സർക്കാർ അനുവദിച്ച കടകൾ തുറക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ അംഗീകാരം വേണ്ട.
ശ്രദ്ധിക്കുക ഈ നിര്‍ദേശങ്ങള്‍
ഇതര സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്നതായി പിണറായി വിജയന്‍ അറിയിച്ചു. ഇവര്‍ക്കായുള്ള പൊതു നിര്‍ദേശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻഗണന പട്ടികയിൽ പെട്ടവർക്കാണ് ആദ്യ ഘട്ടത്തിൽ യാത്രാനുമതി. വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, മറ്റ് ആരോഗ്യ പ്രശ്നമുള്ളവർ തുടങ്ങിയവര്‍ മുൻഗണനാ പട്ടികയിൽപെടും. ഇവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.
ഈ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കൊവിഡ് ബാധ നിയന്ത്രിച്ച് നിർത്താനും വരുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷയെ കരുതിയാണ്. ആളുകൾ കൂട്ടത്തോടെ വരുന്നത് അപകടത്തിന് വഴിയൊരുക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വന്തം നിലയ്ക്ക് വാഹനം ഒരുക്കണം
ചെക്പോസ്റ്റിൽ വൈദ്യപരിശോധന കഴിഞ്ഞ് സംസ്ഥാനത്തേക്ക് കടക്കാം. വാഹനങ്ങളിൽ ശാരീരിക അകലം പാലിക്കും വിധം യാത്രക്കാരുടെ എണ്ണം ക്രമീകരിച്ചിട്ടുണ്ട്.
അതിർത്തി വരെ ഒരു വാഹനത്തിൽ വന്ന് തുടർന്ന് വാഹനം മാറുന്നവർ സ്വന്തം നിലയ്ക്ക് യാത്ര സൗകര്യം ഒരുക്കണം. രോഗലക്ഷണം ഇല്ലാത്തവർക്ക് വീട്ടിൽ പോകാം. രോഗലക്ഷണം ഉള്ളവരെ സർക്കാരിൻറെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റും എന്നും മുഖ്യമന്ത്രി പറഞ്ഞു.