വനത്തിലൂടെയുള്ള രാത്രിയാത്ര; നിലയ്ക്കുന്ന വനസ്പന്ദനങ്ങള്‍
2010 ലാണ് ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്ത ഭീഷണി ഉയർത്തുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കി. ഒക്ടോബർ 14 ന് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കവേയാണ് സംയുക്ത സമരസമിതി നിരോധനത്തിനെതിരെ കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. ഇതോടെ സര്‍ക്കാരും ജനപ്രതിനിധികളും നിരോധനം നീക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തി. നിലവില്‍ രാത്രികാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി നിർദ്ദേശം തേടിയതായിരുന്നു നാട്ടുകാരുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചത്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന വഴി പൂര്‍ണ്ണമായും അടച്ചാല്‍ അത് ജനജീവിതത്തെ ഏറെ ബാധിക്കും.
വന്യമൃഗങ്ങളുടെ സൈര്യവിഹാരത്തിന് തടസമാകുന്ന തരത്തില്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധം സംബന്ധിച്ച കേസ് നടക്കുന്നതിനിടെ തൃശ്ശൂര്‍ വന ഗവേഷണകേന്ദ്ര ( കെഎഫ്ആര്‍ഐ) ത്തില്‍ ഒരു പഠനം നടന്നു. ഡോ. പി എസ് ഈസയുടെ കീഴിയില്‍ ധനീഷ് ഭാസ്ക്കറായിരുന്നു പഠനം നടത്തിയത്. " Wild animal road kills on the Mananthavady - Kutta highway passing through Tholpetty Range, Wayanad wildlife sanctuary, Kerala, India.(2013)" എന്ന പഠനത്തില്‍ മറ്റൊരു വനാന്തര റോഡായ തോല്‍പ്പെട്ടി - കുട്ട വഴിയുള്ള 13 കിലോമീറ്റര്‍ റോഡിലെ മൃഗങ്ങളുടെ അപകട മരണമാണ് പഠനവിധേയമാക്കുന്നത്. എട്ട് മാസം നടത്തിയ പഠനത്തില്‍ 2233 ഉഭയജീവികള്‍, 149 ഉരഗ ജീവികള്‍, സസ്തനി വര്‍ഗ്ഗത്തില്‍പ്പെട്ട 57 മൃഗങ്ങള്‍ എന്നിവയ്ക്ക് റോഡ് അപകടങ്ങളെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. എട്ട് മാസത്തെ പഠനത്തിനിടെയാണ് ഇത്രയും ജീവനുകള്‍ തോല്‍പ്പെട്ടി - കുട്ട റോഡില്‍ പിടഞ്ഞ് വീണത്. വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം എടുത്ത് മാറ്റുമ്പോള്‍, മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതല്ലേയെന്ന ചോദ്യവുമുയരുന്നു. മൃഗങ്ങളുടെ സൈര്യവിഹാരത്തിന് തടസം നേരിടാത്ത രീതിയില്‍ എങ്ങനെ യാത്ര നിരോധനം നീക്കാമെന്ന് കൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു. കാണാം ആ ദുരന്തക്കാഴ്ചകള്‍.
.
ബന്ദിപ്പൂർ യാത്രാ നിരോധന വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറോട് ആവശ്യപ്പെട്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. വിഷയത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്‍ധ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വലിയ പ്രതിഷേധമാണ് ഈ വിഷയത്തിൽ നടക്കുന്നത്. വയനാട്ടിലാകെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. വയനാട് എംപി രാഹുല്‍ ഗാന്ധി ഇക്കാര്യം നേരില്‍ക്കണ്ട് അറിയിച്ചിരുന്നു. തോൽപെട്ടി, നാഗർഹോള ബദൽ പാതയെന്ന നിര്‍ദ്ദേശം വന്നിരുന്നു. നാൽപത് കിലോമീറ്റർ അധികം ദൂരം ഈ വഴിയ്ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനത്തിലൂടെ തന്നെയാണ് ഈ പാതയും കടന്നു പോകുന്നത്. കുറച്ചുകാലം കഴിയുമ്പോള്‍ വനത്തിലൂടെ റോഡ് എന്ന പ്രശ്നം വരുമോ എന്ന് ആശങ്കയുണ്ടെന്നും വയനാട്ടിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്‍ധസമിതിയെ നിയോഗിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
സമിതിക്ക് മുന്നിൽ കേരളത്തിന്‍റെ നിലപാട് അറിയിക്കാൻ അവസരം നൽകും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശമായതിനാല്‍ വളരെ പരിമിതമായ തോതില്‍ മാത്രമേ സര്‍ക്കാരിന് ഇടപെടാന്‍ കഴിയൂ. വിദഗ്ധ സമിതി റിപ്പോർട്ടിലെ വിവരങ്ങൾ സുപ്രീം കോടതിയെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രക്ഷോഭത്തെ തുടര്‍ന്ന് വയനാട് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു. രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകവുമായി ചര്‍ച്ച നടത്തുമെന്നും ഒന്നിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ക്ക് കത്തയച്ചെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് കര്‍ണാടകം. മുഴുവൻ സമയവും പാത അടക്കണമെന്നും പ്രശ്നം പരിസ്ഥിതിയുടേതാണ്, അതിനെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കരുതെന്നും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ പറഞ്ഞു.
നിലവില്‍ രാത്രികാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു. ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി 2010 ലാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്.
വന്യജീവികള്‍ക്ക് കനത്ത ഭീഷണിയുയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോതി ഉത്തരവ് പുറപ്പെടുവിച്ചത്. മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍കമ്മിറ്റി എന്നിവരായിരുന്നു സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്.
ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. ദേശീയ പാതയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രിയാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരിഗണിക്കവേ പകൽകൂടി പാത അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ സംയുക്ത സമരസമിതി സമരം ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് ദിവസവും സമരപന്തലിൽ എത്തുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഞ്ച് പേരാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്.