പൊതുഗതാഗതമുണ്ടാകില്ല, ബാര്‍ബര്‍ ഷോപ്പുകള്‍ ഒരിടത്തും തുറക്കില്ല: മുഖ്യമന്ത്രി പറഞ്ഞ 16 പ്രധാന കാര്യങ്ങള്‍
ലോക്ക്ഡൗണ്‍ നീട്ടിയെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ് വന്ന ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നിയന്ത്രണങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയാണ് സംസാരിച്ചത്. ബാർബർ ഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ ഇവയൊന്നും ഒരിടത്തും തുറക്കില്ലെന്നും മദ്യശാലകൾ തത്കാലം തുറക്കുന്നില്ലെന്നും മാളുകളും അടഞ്ഞുകിടക്കുമെന്നും പൊതുഗതാഗതം ഗ്രീൻ സോണിൽ അടക്കം അനുവദിക്കില്ലെന്നും പിണറായി വിശദീകരിച്ചു
1) സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. 499 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 96 പേർ ഇപ്പോൾ ചികിത്സയില്‍
2) വയനാട് വീണ്ടും കൊവിഡ് രോഗി. ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയായിരുന്നു. പുതിയ കേസുണ്ടായതിനാൽ വയനാടിനെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റുന്നു. 21 ദിവസമായി കൊവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീൻ സോൺ. എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളാണ് നിലവില്‍ ഈ വിഭാഗത്തിലുണ്ടാകുക. കണ്ണൂരും കോട്ടയവും റെഡ് സോണിൽ തുടരും. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലാണ്
3) പുതിയ ഹോട്ട്സ്പോട്ടുകളില്ല. സംസ്ഥാനത്ത് നിലവില്‍ 80 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 23 ഹോട്ട്സ്പോട്ടുകൾ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്
4) ലോക്ക് ഡൗൺ നീട്ടലില്‍ കേന്ദ്ര നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്തിന്‍റെ സവിശേഷത കൂടി ഉൾക്കൊണ്ട് നിയന്ത്രണങ്ങള്‍ നടപ്പാക്കും. മാർഗനിർദ്ദേശം ഉടനെ പുറത്തിറക്കും. സംസ്ഥാനം അപകട നില തരണം ചെയ്തിട്ടില്ല. സാമൂഹിക വ്യാപനം എന്ന ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല. നല്ല ജാഗ്രത പുലർത്തണം
5) ബാർബർ ഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ ഇവയൊന്നും ഒരിടത്തും തുറക്കില്ല. ബാർബർമാർക്ക് വീടുകളിൽ പോയി ജോലി ചെയ്യാം. മദ്യശാലകൾ തത്കാലം തുറക്കുന്നില്ല. മാളുകളും അടഞ്ഞുകിടക്കും
6) പൊതുഗതാഗതം ഗ്രീൻ സോണിൽ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്ക് പുറമെ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്
7) ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവക്ക് നിയന്ത്രണം തുടരും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്ന് വയ്ക്കും. പാർക്കുകൾ, ജിംനേഷ്യം എന്നിവിടങ്ങളിലെ കൂടിച്ചേരലുകളും ഉണ്ടാകരുത്
8) വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകൾ പാലിച്ച് തുറക്കാം. വിവാഹം, മരണാനന്തര ചടങ്ങ് ഇവയ്ക്ക് 20 ലേറെ പേർ പാടില്ലെന്നത് നിബന്ധന പാലിക്കണം.
9) ഞായറാഴ്ച പൂർണ്ണ അവധി. കടകൾ തുറക്കരുത്. വാഹനങ്ങൾ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ മാത്രം ഇളവുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണ്ണതോതിൽ നടപ്പാക്കും
10) ഗ്രീൻ, ഓറഞ്ച് സോണുകളിൽ ടാക്സി, ഊബർ ടാക്സി എന്നിവ അനുവദിക്കും. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരെ വച്ച് തുറക്കാം
11) ഹോട്ട്സ്പോട്ടുകളൊഴികെ, ഗ്രീൻ-ഓറഞ്ച് സോണുകളിൽ അന്തർ ജില്ലാ യാത്രക്ക് പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് പോകാം. ചരക്ക് വാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണമില്ല, പ്രത്യേക പെർമിറ്റ് വേണ്ട
12) അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴര വരെ ജനങ്ങൾക്ക് പുറത്തിറങ്ങാം. പക്ഷേ സാമൂഹിക അകലം പാലിക്കണം
13) 65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ള കുട്ടികളും വീടുകളിൽ കഴിയണം. വൈകിട്ട് ഏഴര മുതൽ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് നിയന്ത്രണം ഉണ്ടാകും
14) സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന മലയാളികളെ ഇവിടേക്ക് കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏർപ്പെടുത്തും. എല്ലാവരും ഒരുമിച്ച് വരുന്നത് പ്രായോഗികമല്ല. മുൻഗണനയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ, അവധിക്കാല ക്യാംപിന് പോയവർ, കോഴ്സ് കഴിഞ്ഞവർ, ഹോസ്റ്റൽ അടച്ച് നിൽക്കാൻ കഴിയാത്തവർ മുതിര്‍ന്ന പൗരന്മാർ, ഗർഭിണികളായ സ്ത്രീകൾ, ആരോഗ്യ പ്രശ്നം ഉള്ളവർ എന്നിവരെ ആദ്യമെത്തിക്കും.
15) പ്രവാസികൾക്ക് മടങ്ങിവരാൻ സൗകര്യമൊരുക്കണമെന്ന് നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. അനുകൂല നിലപാട് കേന്ദ്രത്തിൽ നിന്നുണ്ടാകുന്നു. പെട്ടെന്ന് തന്നെ പ്രായോഗിക നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
16) സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് തിരികെ പോകാൻ നോൺ സ്റ്റോപ് ട്രെയിൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ആദ്യം ബസ് മാർഗം എന്ന് പറഞ്ഞെങ്കിലും തീരുമാനം പിന്നീട് മാറ്റി. പ്രത്യേക തീവണ്ടി അനുവദിച്ചിട്ടുണ്ട്. പോകാനാഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾക്ക് പോകാം. ആരെയും നിഡബന്ധിച്ച് അയക്കുന്നില്ല. എന്നാൽ അവർ എത്തേണ്ട സ്ഥലത്ത് നിന്ന് അനുമതി ലഭിച്ചാലേ പോകാന്‍ സാധിക്കു