പായിപ്പാട് സംഭവം; ഗൂഢാലോചന, അറസ്റ്റ്, നിരീക്ഷണം ശക്തമാക്കി പൊലീസ്
കൊവിഡ് 19 നെ തുടര്‍ന്ന് 21 ദിവസത്തേക്ക് രാജ്യം ലോക്ക് ഡൗണിലേക്ക് കടന്നതോടെ, താമസവും ഭക്ഷണവും തൊഴിലും പ്രശ്നത്തിലായ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി രാജ്യതലസ്ഥാനത്ത് നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന വാര്‍ത്തകളും ചിത്രങ്ങളും ഇന്നലെയോടെയാണ് രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയത്. സര്‍ക്കാറിന്‍റെ നിര്‍ദ്ദേശങ്ങളെ തൃണവത്ക്കരിച്ച് പതിനായിരക്കണക്കിന് തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നു തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക്, നടന്നു പോകുന്ന തൊഴിലാളികള്‍ക്കായി ബസുകള്‍ ഏര്‍പ്പാടാക്കേണ്ടിവന്നു. ഈ വാര്‍ത്ത പുറത്ത് വന്നതോടെ കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളും തെരുവിലേക്കിറങ്ങി. ഇത് ഇന്നലെ ഏറെനേരം ആശങ്ക സൃഷ്ടിച്ചു.
എന്നാല്‍, ഭക്ഷണവും താമസവുമായിരുന്നില്ല കേരളത്തില്‍ ലോക്ക് ഡൗണിന് നഗരത്തിലേക്കിറങ്ങിയ തൊഴിലാളികളുടെ പ്രശ്നമെന്നും വാട്സാപ്പ് കൂട്ടായ്മയിലൂടെ ബോധപൂര്‍വ്വം സൃഷ്ടിച്ച സംഘര്‍മായിരുന്നതെന്നുമായിരുന്നു പൊലീസിന്‍റെ നിഗമനം. ഇതേ തുടര്‍ന്ന്, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഇതരസംസ്ഥാന തൊഴിലാളികളെ അവരുടെ ഭാഷയില്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയും താമസസ്ഥലത്തേക്ക് പറഞ്ഞുവിടുകയുമായിരുന്നു. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞു. ഇന്നലെ ചങ്ങനാശ്ശേരി പായിപ്പാട് ഇതരസംസ്ഥാനത്തെഴിലാളികള്‍ നഗരത്തിലേക്കിറങ്ങി പ്രതിഷേധിച്ച ചിത്രങ്ങള്‍ കാണാം.
ഇന്നലെ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതിഷേധം നടത്തിയ പായിപ്പാട് ഇന്ന് ഒരു ഇതരസംസ്ഥാനതൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയതിനാണ് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് റിഞ്ചു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പശ്ചിമബംഗാൾ സ്വദേശിയാണ് എന്നാണ് വിവരം. ലോക്ക് ഡൗൺ ലംഘിച്ച് ഇന്നലെ നൂറുകണക്കിന് തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തിൽ പായിപ്പാട് മേഖലയിൽ കർശന പൊലീസ് നിരീക്ഷണം തുടരുകയാണ്.
മേഖലയിലെ എല്ലാ തൊഴിലാളികൾക്കും കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം എത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ കോഴിക്കോട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൻ പൊലീസ് സന്നാഹം ഇറങ്ങി.
അതിഥി തൊഴിലാളികൾ കൂട്ടത്തോടെ എത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് നഗരത്തിലെ വിവിധ പോയിൻറുകളിൽ പൊലീസിനെ വിന്യസിച്ചത്. നാട്ടിലേക്ക് മടങ്ങാനായി അതിഥി തൊഴിലാളികൾ കൂട്ടത്തോടെ റെയിൽവെ സ്റ്റേഷനിലേക്ക് എത്തുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് നടപടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലടക്കം വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കൊവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആര്‍പിസി 144 പ്രകാരം ഇന്ന് രാവിലെ മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു.
ഇതുപ്രകാരം പരിധിയില്‍ നാല് പേരിൽ കൂടുതൽ ആളുകൾ കൂടുന്നതിന് നിരോധനമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആവശ്യ സർവ്വീസുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെയും കോട്ടയം പാലാ സബ് ഡിവിഷനൽ മജിസ്ട്രേറുമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയെക്കുരുതി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡിനെ ചെറുക്കാന്‍ നാടാകെ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയത്ത് ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നുംം മുഖ്യമന്ത്രി വ്യക്തമാക്കി. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം.
അവർക്ക് താമസവും ഭക്ഷണവും വൈദ്യസഹായവും എല്ലാം ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ അവര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല. എന്നിട്ടും പായിപ്പാട്ട് കൂട്ടത്തോടെ അവര്‍ തെരുവിലിറങ്ങിയതിന്‍റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട് എന്നതിന്റെ സൂചനയാണ്. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലാളികള്‍ക്കെന്നല്ല ആര്‍ക്കും സഞ്ചരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ല. രാജ്യത്ത് എവിടെയായിരുന്നോ അവിടെ തന്നെ നില്‍ക്കുക എന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നിലപാട്. അതുകൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുക എന്ന അവരുടെ ആവശ്യം അംഗീകരിക്കാന്‍ ഇപ്പോൾ നിര്‍വാഹമില്ല.
അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും എന്നിട്ടും അവര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി ഇളക്കിവിടാന്‍ നടന്ന ശ്രമം ഈ നാടിനെതിരായ നീക്കമാണ്. സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപിച്ചവരെ കുറിച്ച് സൂചനയുണ്ട്. ചില്ലറ ലാഭത്തിന് വേണ്ടി നാടിനെ ആക്രമിക്കാൻ നില്‍ക്കരുത്.
കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിന് മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ ഇടപെടും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാട്ടിലേക്ക് പോകാൻ വാഹനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പി തിലോത്തമൻ പറഞ്ഞു.
പ്രതിഷേധം ആസൂത്രിതമാണെന്ന നിഗമനത്തിന് പിന്നാലെ പൊലീസ് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു. പ്രതിഷേധത്തിന്റെ ഉറവിടം കണ്ടെത്താനാണ് നീക്കം. നേരിയ തോതിൽ പ്രതിഷേധം ഉടലെടുത്ത പെരുമ്പാവൂരിൽ പൊലീസ് സംഘം റൂട്ട് മാർച്ച് നടത്തിയിരുന്നു. പെരുമ്പാവൂരിൽ എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലായിരുന്നു പൊലീസിന്റെ മാർച്ച്. അതിഥി തൊഴിലാളികൾക്ക് ബോധവത്കരണവും നൽകി.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഒഴിയാൻ നിർദ്ദേശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. പലായനം അനുവദിക്കരുതെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.