ഇപ്പോൾ തെരഞ്ഞെടുപ്പ് വന്നാൽ? കേരളം ആർക്കൊപ്പം? കാണാം ഇന്ന് വൈകിട്ട് 7.30-ന്
കേരളം കാണാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള ഒരു ദിശാസൂചിയാണ് ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേർന്നൊരുക്കിയ ഈ സർവേയുടെ ഫലം. എന്തുകൊണ്ട് ഇത്തരമൊരു സർവേ? കാണാം, ചിത്രങ്ങളിലൂടെ.
ഏഷ്യാനെറ്റ് ന്യൂസും സി- ഫോർ എന്ന ഏജൻസിയും ചേർന്നൊരുക്കിയതാണ് ഈ അഭിപ്രായസർവേ. കൊവിഡാനന്തര കാലത്ത്, എല്ലാം മാറുമ്പോൾ, രാഷ്ട്രീയത്തിന്‍റെ ദിശാസൂചി മാറുന്നതെങ്ങോട്ട്? ഇതാണ് ഞങ്ങൾ അന്വേഷിക്കുന്നത്.
ആകെ 10,409 വോട്ടർമാരെയാണ് ഞങ്ങൾ ഈ സർവേയ്ക്കായി തെരഞ്ഞെടുത്തത്. കേരളത്തിന്‍റെ മൊത്തം രാഷ്ട്രീയസ്വഭാവം പ്രതിഫലിപ്പിക്കുന്ന 50 മണ്ഡലങ്ങളിൽ നിന്നാണ് പതിനായിരത്തിലധികം വോട്ടർമാരെ ഞങ്ങൾ കണ്ടത്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, അതിന് പിന്നാലെ സാക്ഷാൽ നിയമസഭാ തെരഞ്ഞെടുപ്പ്. കൊവിഡിനൊപ്പം ജീവിച്ച് തുടങ്ങുന്ന മലയാളി തെരഞ്ഞെടുപ്പുകളിലേക്ക് കൂടി നടന്നടുക്കുകയാണ്. കൊവിഡാനന്തരകാലത്തെ ആ തെരഞ്ഞെടുപ്പിനെ മലയാളി എങ്ങനെ കാണുന്നു? ഇപ്പോഴൊരു തെരഞ്ഞെടുപ്പ് നടന്നാൽ മലയാളി ആർക്കൊപ്പം നിൽക്കും?
കൊവിഡ് കാലത്തെ കേരളത്തിന്‍റെ പ്രതിരോധം ലോകരാജ്യങ്ങൾ പോലും അദ്ഭുതത്തോടെയാണ് കണ്ടത്. രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിട്ടും രോഗവ്യാപനം തടയാൻ കേരളത്തിനായി. ഈ 'കേരളാ മോഡലിനെ' ലോകം പ്രശംസിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ എങ്ങനെ മലയാളികൾ വിലയിരുത്തുന്നു?
കൊവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാർത്താസമ്മേളനങ്ങൾ മലയാളിയുടെ 'വൈകുന്നേരശീല'മായിരുന്നു. കൃത്യമായി വിവരങ്ങൾ ജനങ്ങളിലെത്തിക്കാനായതടക്കം നിരവധി നേട്ടങ്ങൾ സർക്കാരിന് എണ്ണിപ്പറയാനുണ്ട്. പക്ഷേ അതോടൊപ്പം തന്നെ സ്പ്രിംഗ്ളറടക്കമുള്ള വിവാദങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. കൊവിഡ് കാലം പിണറായി വിജയന്‍റെ ഇമേജ് വർദ്ധിപ്പിച്ചോ?
Coronavirus Slayer, Cool Cucumber, Rock Star - ലോകമാധ്യമങ്ങൾ കെ കെ ശൈലജ ടീച്ചറെന്ന കേരളത്തിന്‍റെ സ്വന്തം ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ച വാക്കുകളാണിത്. വികേന്ദ്രീകൃതമായ കേരളത്തിന്‍റെ ആരോഗ്യസംവിധാനത്തെ ഒറ്റ നൂലിൽ കോർത്ത് ശൈലജ ടീച്ചർ മികവുറ്റ ഏകോപനം തുടരുകയാണ്. കൊവിഡ് കാലത്തെ കെ കെ ശൈലജയുടെ പ്രവർത്തനം ഈ സർക്കാരിന്‍റെ പ്രതിച്ഛായ കൂട്ടിയോ?
കൊവിഡ് കാലത്തെ നേതാക്കളുടെ ഓരോ പ്രസ്താവനയും വാർത്തയായിരുന്നു. ചിലതെല്ലാം വലിയ വിവാദങ്ങളും. കൊവിഡ് കാലപ്രവർത്തനങ്ങൾ നേതാക്കളുടെ നിലയെ എങ്ങനെ ബാധിച്ചു?
അനിതരസാധാരണമായ സംഭവവികാസങ്ങളിലൂടെയാണ് കേരളം കഴിഞ്ഞ നാല് വർഷം കടന്ന് പോയത്. പ്രളയവും കൊവിഡും അടക്കം കേരളത്തിന്‍റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച സംഭവങ്ങൾ. ഇവയെല്ലാം നേരിട്ട് കണ്ട യുവാക്കളുടെ മനസ്സിലെ രാഷ്ട്രീയമെന്ത്? അവരുടെ മനസ്സ് ആർക്കൊപ്പമാണ്?
ഓരോ മുന്നണിയിലെ നേതാക്കളെയും ജനം എങ്ങനെ വിലയിരുത്തുന്നു? രാഷ്ട്രീയത്തിനുമപ്പുറം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ എങ്ങനെയാണ് ഈ വിലയിരുത്തൽ?
യുഡിഎഫിന്‍റെ രാഷ്ട്രീയസമവാക്യങ്ങൾ മാറുകയാണോ? കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തെ പുറത്താക്കിയെന്നും ഇല്ലെന്നും വാദങ്ങൾ. ഫലത്തിൽ ജോസ് വിഭാഗം പുറത്തുതന്നെ. ഇടനിലക്കാരന്‍റെ റോൾ ലീഗ് ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്താകും ഇനി ഐക്യജനാധിപത്യമുന്നണിയുടെ സമവാക്യം?
കെ എം മാണിയെന്ന രാഷ്ട്രീയചാണക്യന്‍റെ മരണവും ആ പാർട്ടിയിലെ രണ്ടില വേണ്ട, ഒറ്റ ഇല മതിയെന്ന നിലപാടും യുഡിഎഫിനെ ബാധിക്കുമോ? എന്താകും ഈ തമ്മിലടിയുടെ ഫലം?
മലബാറിലെ യുഡിഎഫിന്‍റെ അടിത്തറയ്ക്ക് എന്ത് സംഭവിക്കും? അവിടത്തെ രാഷ്ട്രീയസമവാക്യങ്ങളും മാറുകയാണോ?
വി എസ് അച്യുതാനന്ദൻ എന്ന വൻമരം രാഷ്ട്രീയത്തിലിന്ന് സജീവമല്ല. ഭരണപരിഷ്കാരകമ്മീഷൻ എന്ന പദവിയിലിരിക്കുന്നുവെങ്കിൽപ്പോലും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വലിയൊരു തരംഗമായിരുന്ന വി എസ് എന്ന ഫാക്ടർ ഇല്ലാത്തത് ഇടതുമുന്നണിയെ ബാധിക്കുമോ?