'വന്ദേഭാരത്'മിഷനില്‍ മടങ്ങിയെത്തിയ അഞ്ച് പ്രവാസികള്‍ക്ക് കൊവിഡ്; മറ്റുള്ളവര്‍ കര്‍ശന നിരീക്ഷണത്തില്‍
കേരളത്തില്‍ വീണ്ടും കൊവിഡ് മുക്തിയില്ലാത്ത ദിവസം. കഴിഞ്ഞ ദിവസങ്ങളില്‍ ആശ്വാസത്തിന്‍റെ കണക്കുകളായിരുന്നെങ്കില്‍ ഇന്ന് ആശങ്കയുടെ ദിവസമായിരുന്നു. ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ ഒരാള്‍ക്ക് പോലും രോഗമുക്തി നേടാനായില്ല. പ്രവാസലോകത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ക്കാണ് കൂടുതലായും രോഗം സ്ഥിരീകരിക്കുന്നത്. 'വന്ദേഭാരത്' മിഷനില്‍ മടങ്ങിയെത്തിയ അഞ്ച് പ്രവാസികള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും മടങ്ങിയെത്തിയത്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കൊവിഡ് കെയര്‍ സെന്‍ററിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര്‍ ഗര്‍ഭിണികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആശങ്ക കനക്കുകയാണെങ്കിലും ജാഗ്രത പൂര്‍വ്വമായ സമീപനത്തിലൂടെ കൊവിഡിനെതിരായ പോരാട്ടം കേരളം ശക്തമാക്കുകയാണ്.
ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍ ചിതങ്ങളിലൂടെ
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു
ഇന്നലെ കൊവിഡ് മുക്തമായ കാസർകോട് ജില്ലയില്‍ പുതുതായി നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല
സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്
നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്
കാസർകോട് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മടങ്ങിയെത്തിയവരാണ്
പാലക്കാട് ജില്ലയിലെ പുതിയ രോഗി ചെന്നൈയില്‍ നിന്നും മടങ്ങിയെത്തിയതാണ്
മലപ്പുറം ജില്ലയിലെ പുതിയ രോഗി 'വന്ദേഭാരത്' മിഷനിലൂടെ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ ആള്‍
വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിനാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്
489 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗ മുക്തി നേടിയത്. 27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്
സംസ്ഥാനത്ത് ഇന്നലെ വരെ 1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും വന്നത്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കോവിഡ് കെയര്‍ സെന്‍ററിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്
മടങ്ങിയെത്തിയ പ്രവാസികളില്‍ 229 പേര്‍ ഗര്‍ഭിണികളാണ്
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി മൊത്തം 27,986 പേര്‍ നിരീക്ഷണത്തിലാണ്
27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്
157 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഇതുവരെ 37,858 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 37,098 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3842 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3791 സാമ്പിളുകള്‍ നെഗറ്റീവ് ആയി
ആശങ്ക കനക്കുകയാണെങ്കിലും ജാഗ്രത പൂര്‍വ്വമായ സമീപനത്തിലൂടെ കൊവിഡിനെതിരായ പോരാട്ടം കേരളം ശക്തമാക്കുകയാണ്