വ്യത്യസ്ത സമരവുമായി ഉദ്യോഗാര്‍ത്ഥികള്‍; ചര്‍ച്ച നടത്തുമെന്ന് കരുതി ആരും സമരം നടത്തേണ്ടെന്ന് തോമസ് ഐസക്
ശംഖുമുഖത്ത് നിന്ന് ശേഖരിച്ച മീന്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ വിറ്റ് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം. മീന്‍ വില്‍പ്പന സമരം എം എം ഹസന്‍ ഉദ്ഘാടനം ചെയ്തു. പഠിച്ച് പരീക്ഷ എഴുതി വിജയിച്ചവരെ പുറത്തിരുത്തി പിന്‍വാതിലിലൂടെ സര്‍ക്കാര്‍ നിയമനം നടത്തുന്നത് ഉദ്യോഗാര്‍ത്ഥികളെ അവരുടെ മുന്‍ ജോലിയിലേക്ക് തന്നെ തള്ളിയിട്ടെന്ന് സമരക്കാര്‍ ആരോപിച്ചു. സെക്രട്ടേറിയേറ്റ് പടിക്കല്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 25 ദിവസം പിന്നിട്ടു. സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം 12 -ാം ദിവസത്തിലാണ്. കായിക താരങ്ങളും തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ജോലി ലഭിക്കാനായി സമരത്തിലാണ്. തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നില്‍ വേറിട്ട സമര രീതികളാണ് ഓരോ ദിവസവും ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്നത്. ഇന്ന് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ മീന്‍വില്‍പ്പന നടത്തി. ഇന്നലെ മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതികരിച്ച കായീകതാരങ്ങള്‍ ഇന്ന് സെക്രട്ടേറിയേറ്റ് പടിക്കല്‍ തലകുത്തി മറിഞ്ഞാണ് പ്രതിഷേധിച്ചത്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മനു സിദ്ധാര്‍ത്ഥ്.
ഇത്രയും ദിവസം സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്തിട്ടും സര്‍ക്കാറിന്‍റെ ഔദ്ധ്യോഗീക സംവിധാനങ്ങളൊന്നും ചര്‍ച്ചയ്ക്ക് മുന്നോട്ട് വന്നിട്ടില്ല. പകരം സിപിഎമ്മിന്‍റെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്ഐയാണ് ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്. (കൂടുതല്‍ വാര്‍ത്തയും ചിത്രങ്ങളും കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക.)
പിഎസ്സി നടത്തിയ പരീക്ഷ ജയിച്ചും മന്ത്രിമാര്‍ വാഗ്ദാനം ചെയ്ത ജോലി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുമാണ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം തുടങ്ങിയത്.
ഇതിനിടെ പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അയ്യായിരത്തോളം താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെട്ടുത്തിയപ്പോള്‍ ഇവിടെ രണ്ടായിരമായിട്ടില്ലല്ലോയെന്നായിരുന്നു മന്ത്രി തോമസ് ഐസക്കിന്‍റെ മറുപടി. എന്തടിസ്ഥാനത്തിലാണ് ഈ സമരം നടക്കുന്നതെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
സിപിഒ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞതാണെന്നും അത് ഇനി ഉയര്‍ത്തുക സാധ്യമല്ലെന്നും ഇനിയൊരു ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും ചര്‍ച്ച നടത്തുമെന്ന് കരുതി ആരും സമരം ചെയ്യേണ്ടെന്നും അസന്നിഗ്ദമായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
അതിനിടെ ഇന്നലെ മുടിമുറിച്ചും തല മൊട്ടയടിച്ചും പ്രതിഷേധിച്ച കായിക താരങ്ങള്‍ ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ തലകുത്തി മറിഞ്ഞും മുട്ടിലിഴഞ്ഞും പ്രതിഷേധിച്ചു.
2015 ലെ ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടിയപ്പോള്‍ ജോലി വാഗ്ദാനം ചെയ്ത മന്ത്രി ഇന്ന് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണെന്ന് കായിക താരങ്ങള്‍ ആരോപിച്ചു.
തങ്ങള്‍ക്ക് അര്‍ഹമായ വാഗ്ദാനം ചെയ്യപ്പെട്ട ജോലിയാണിത്. എന്നാല്‍, സര്‍ക്കാര്‍ അനാവശ്യമായി പിടിവാശി പിടിക്കുന്നത് കാരണമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമെന്നും ഇവര്‍ ആരോപിച്ചു.
അസാധാരണമായി സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് കായിക താരങ്ങള്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു സ്പോര്‍ട്സ് മന്ത്രി ഇ പി ജയരാജന്‍ നല്‍കിയ ഉറപ്പ്. അതും ഇങ്ങോട്ട് വിളിച്ചാണ് സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയതെന്നും അവര്‍ പറയുന്നു.
ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പോര്‍ട്സ് മന്ത്രി ഇ പി ജയരാജനും കായിക താരങ്ങളെ ചേംബറില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. അന്ന് സ്പോര്‍ട്സ് മന്ത്രി മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു.
ഉറപ്പ് ലഭിച്ച് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും നിയമനം ലഭിച്ചില്ല. മൂന്നര വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇതിന്‍ മേലെ ഒരു നടപടിയും എടുത്തില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. സംസ്ഥാനത്തിന്‍റെ അഭിമാനമുയര്‍ത്തിയ കായിക താരങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
ഇതിനിടെ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് പട്ടിയിലുൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടി രാജ് ഭവനിലെത്തി. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോടൊപ്പമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണറെ കണ്ടത്.
ബിജെപി നേതൃത്വവുമായി അസ്വാരസ്യം നിലനില്‍ക്കുന്നതിനിടെ പാര്‍ട്ടിയുടെ പിന്തുണയോ സമ്മതമോ ഇല്ലാതെയാണ് ശോഭ ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി എത്തിയത്. തുടര്‍ന്ന് ശോഭാ സുരേന്ദ്രൻ 48 മണിക്കൂർ ഉപവാസസമരം നടത്തി. പ്രശ്ന പരിഹാരത്തിന് മധ്യസ്ഥശ്രമങ്ങളും സജീവമായി. മുഖ്യമന്ത്രിയടക്കമുള്ളവർ സമരക്കാരുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെങ്കിലും, തെരഞ്ഞെുടുപ്പ് മുന്നിൽ കണ്ടുള്ള സമവായ ശ്രമങ്ങൾ മറ്റുള്ളവർ വഴി നടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം യുവജനസംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ ഇന്നും സംഘര്‍ഷത്തിന് സാധ്യത നിലനിൽക്കുകയാണ്. ഇന്നലെ കെഎസ് യു നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
തുടർന്ന് ഇന്ന് ജില്ലാ തലത്തിൽ പ്രതിഷേധത്തിന് കെഎസ് യു ആഹ്വാനം ചെയ്തു. മറ്റ് യുവജന സംഘടനകളും പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വലിയ സന്നാഹമാണ് പൊലീസും ഒരുക്കുന്നത്.