അതിശക്തമായ മഴയില്‍ ഒറ്റപ്പെട്ട് ഇടുക്കി അതിര്‍ത്തി ഗ്രാമം
അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴിലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയതോടെ ഇടുക്കി ജില്ലയിൽ അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച ശക്തമായ മഴയിലും കാറ്റിലും ഏറ്റവും അധികം നാശനഷ്ടങ്ങൾ റിപ്പോട്ട് ചെയ്യപ്പെട്ടത് വട്ടവടയിലാണ്. ശക്തമായ മഴയാണ് ഇന്നലെ ഇടുക്കിയില്‍ പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി 49.8 , തൊടുപുഴ 73. 4 , ദേവികുളം 102.2 , ഉടുബുംചോല 30.4 , പിരിമേട് 208 മില്ലി മീറ്ററും മഴയാണ് ലഭിച്ചത്. ഇടുക്കി വട്ടവടയില്‍ നിന്നുള്ള ചിത്രങ്ങള്‍ ജാന്‍സെന്‍ മാളികപ്പുറം.
ശക്തമായ മഴയില്‍ ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ വട്ടവടയില്‍ 20 തോളം വീടുകൾ ഭാഗീകമായും 2 വീടുകൾ പൂർണ്ണമായും തകര്‍ന്നു. വാസയോഗ്യമല്ലാത്ത വീടുകളില്‍ നിന്ന് കുടുംബങ്ങള്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി.
ദേവികുളം മേഖലയിൽ മരങ്ങൾ കടപുഴകി വൈദ്യുതി കമ്പികളില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ വട്ടവടപോലുള്ള പ്രദേശങ്ങള്‍ ഇന്നലെ രാത്രി എതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം തര്‍ന്നു. ഇതോടെ ജില്ലയുടെ മിക്കഭാഗങ്ങളിലും ഇരുട്ടിലായി.
മൂന്നാർ മുതിരപ്പുഴയാറ്റിലും സമീപങ്ങളിലെ ചെറു തോടുകളിലും ജലനിരപ്പ് വർദ്ധിച്ചതോടെ ആറിന്‍റെ തീരദേശത്ത് താമസിക്കുന്നവരെ സുരക്ഷിത മേഖലയിലേക്ക് മാറാൻ ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ നിർദ്ദേശം നൽകി.
ജല നിരപ്പ് ക്രമാധീതമായി വർദ്ധിച്ചതോടെ കല്ലാറൂട്ടി ഡാം തുറന്നു. മൂന്നാറിലെ എസ്റ്റേറ്റ് മേഖലകളിലും അതിശക്തമായ മഴ ഇന്ന് രാവിലെയും തുടരുകയാണ്.
എസ്റ്റേറ്റിൽ നിന്നും ടൗണിലെത്തുന്ന റോഡുകളിൽ പല ഭാഗങ്ങളിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
നിരവധി വീടുകൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മരം വീണും, മണ്ണിടിഞ്ഞും ഗതാഗത തടസം ഉണ്ടായിട്ടുണ്ട്.
നിരവധി വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് വീണത് മൂലം പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു.