പ്രജനന കാലയളവില്‍ തീവ്ര പ്രകാശം ഉപയോഗിച്ച് മീനുകളെ ആകര്‍ഷിക്കും; മത്സ്യസമ്പത്തിനെ തകര്‍ക്കുന്ന രീതി
കൊല്ലം തീരപ്രദേശത്ത് അമിത പ്രകാശമുള്ള വിളക്കുകള്‍ ഉപയോഗിച്ച് അശാസ്ത്രീയമായ മത്സ്യബന്ധനം നടത്തുന്നത് പതിവാകുന്നു. തമിഴ്നാട്, തിരുവനന്തപുരം എന്നീ മേഖലകളിൽ നിന്നുള്ള വള്ളങ്ങളാണ് ഇത്തരത്തില്‍ മീന്‍ പിടിക്കുന്നതെന്നതാണ് മത്സ്യത്തൊഴിലാളികള്‍ പരാതി ഉന്നയിക്കുന്നത്.
കൊല്ലം തീരത്ത് നടക്കുന്ന അശാസ്ത്രീയമായ മത്സ്യ ബന്ധനത്തിന്‍റെ കാഴ്ചകളാണ് ഇത്.
തീവ്ര പ്രകാശമുള്ള വിളക്കുകള്‍ മീനുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി വള്ളങ്ങളുടെ പാര്‍ശ്വങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നു.
ഇത്തരം മത്സ്യബന്ധനം മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെപോലും തകര്‍ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
12 വോള്‍ട്ടില്‍ കൂടുതല്‍ പ്രകാശമുള്ള വിളക്കുകള്‍ വള്ളങ്ങളില്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്.
ഇതെല്ലാം മറികടന്നാണ് തമിഴ്നാട് അതിര്‍ത്തിയിലുള്ള വള്ളങ്ങള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ കണ്ണ് വെട്ടിച്ച് മത്സ്യബന്ധനം തുടരുന്നത്. ഇതിന് എതിരെ കർശന നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിടുണ്ട്.
വള്ളങ്ങളുടെ ഉള്ളിലെ ആവശ്യത്തിന് ചെറിയ പ്രകാശം ഉപയോഗിക്കാന്‍ അനുമതിയുണ്ട്.
നിരോധിത വിളക്കുകള്‍ ഉപയോഗിക്കുന്ന വള്ളങ്ങള്‍ക്ക് ഒരുലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം വരെ പിഴ ഈടാക്കുകയാണ് പതിവ്.
മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന കാലയളവിലാണ് തീവ്ര പ്രകാശം ഉപയോഗിച്ച് മീനുകളെ ആകര്‍ഷിച്ച് ഇത്തരം അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്നത്.
ഇത് വഴി മത്സ്യസമ്പത്ത് പൂര്‍ണമായും ഇല്ലാതാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഇത്തരത്തില്‍ അശാസ്ത്രീയ മത്സ്യ ബന്ധനം നടത്തിയ രണ്ട് വള്ളങ്ങള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് പിടികൂടിയിരുന്നു.
ഇനിയും നടപടി ഉണ്ടായില്ലങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.