കൊവിഡ് 19 ; ഹോട്ട്സ്പോട്ടുകള്‍ അടച്ച് എറണാകുളം
എറണാകുളം ജില്ലയിലെ കൊവിഡ് 19 ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്തു. ബാരിക്കേഡ് ഉപയോഗിച്ചാണ് കൊവിഡ് 19 ഹോട്ട്സ്പോട്ടുകളുടെ അതിർത്തികൾ പൊലീസ് അടച്ചത്. കൂടാതെ, ഹോട്ട്സ്പോട്ടുകളില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന ഇടങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കി. അവശ്യ സർവീസുകളെയും ആശുപത്രിയിലേക്ക് വരുന്നവരെയും മാത്രമേ കടത്തിവിടൂവെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പൂങ്കുഴലി അറിയിച്ചു.
ഹോട്സ്പോട്ടുകളിൽ കടുത്ത നിയന്ത്രണം തുടരുമെന്ന് ജനങ്ങളെ അനൗൺസ്മെന്‍റ് നടത്തി അറിയിച്ചു. ഹോട്ട്സ്പോട്ടുകളും എൻട്രി, എക്സിറ്റ് പോയിന്‍റുകളിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ഹോട്സ്പോട്ടുകൾ സീൽ ചെയ്യാൻ മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം എ സി പിമാർക്ക് നിർദ്ദേശം നൽകി. എസിപിമാരുടെ നേതൃത്വത്തിൽ റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും ഈ പ്രവർത്തനത്തിന്‍റെ ഭാഗമാകും. കൊച്ചി എസിപി ലാൽജിയുടെ നേതൃത്വത്തിലാണ് കൊച്ചി കോർപറേഷൻ അതിർത്തികൾ മാർക്ക് ചെയ്യ് സീല്‍ ചെയ്തതെന്നും ഡിസിപി അറിയിച്ചു. ചിത്രങ്ങള്‍: ഷഫീക്ക് മുഹമ്മദ്.
ജില്ലയില്‍ സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യഘട്ടത്തില്‍ മരട് മുനിസിപ്പാലിറ്റി പ്രദേശത്തുള്ള ഏഴ് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
കൊച്ചി കോര്‍പ്പറേഷനില്‍ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച രണ്ട് ഡിവിഷനുകളിലും പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.
ചുള്ളിക്കല്‍, കതൃക്കടവ് എന്നിവിടങ്ങളിലാണ് കൊച്ചിയിലെ ഹോട്ട്സ്പോര്‍ട്ടുകള്‍. ഇവിടെ ഇടറോഡുകളടക്കം എല്ലാ വഴികളും പൊലീസ് അടച്ചു പൂട്ടി, നിരീക്ഷണമേര്‍പ്പെടുത്തി. ഇവിടങ്ങളിലേക്ക് ആരെയും കടത്തിവിടുകയോ പുറത്ത് വിടുകയോ ചെയ്യില്ലെന്നും പൊലീസ് അറിയിച്ചു. ഇവിടെ ഡ്രോണ്‍ നിരീക്ഷണവും ഉണ്ടായിരിക്കുമെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ മാസ്ക് ധരിക്കതെ പുറത്തിറങ്ങിയ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അവശ്യ സേവനങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരെല്ലാം മാസ്ക് ധരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ആലുവ റൂറലിലാണ് ഇത്രയും പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
ജോലിസ്ഥലത്തും തൊഴിലാളികള്‍ മാസ്ക് ധരിച്ച് കൊണ്ട് വേണം ജോലി ചെയ്യാന്‍. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപിഡമിക് ഓര്‍ഡിനന്‍സ് പ്രകാരം ഐപിസി 158 വകുപ്പ് പ്രകാരവും കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ കൊവിഡിനെ തുടർന്ന് എറണാകുളം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു. എറണാകുളം ഓറഞ്ച് എ ഡിവിഷനിലാണ് ഇപ്പോള്‍. അതുകൊണ്ട് ഓറഞ്ച് എ യ്ക്ക് അനുവദിച്ചിട്ടുള്ള ഇളവുകള്‍ കൊച്ചിയില്‍ പ്രഖ്യപിച്ചു. വിവിധ മേഖലയിൽ ഇന്ന് (24.4.20) മുതലാണ് ഭാഗിക നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്
ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ മാത്രമേ നല്‍കാവൂ. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം രാത്രി 8 മണി വരെ മാത്രമേ പാടുള്ളൂ.
രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, പഠന സാംസ്കാരിക മത ചടങ്ങുകളും ജനങ്ങള്‍ ഒത്തുകൂടുന്ന മറ്റ് പരിപാടികളും ഒഴിവാക്കണം. ആരാധനാലയങ്ങള്‍ അടച്ചിടും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20 ല്‍ അധികം ആളുകള്‍ ഉണ്ടാകാന്‍ പാടില്ല. ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിടണമെന്നും ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
മെഡിക്കല്‍ ലബോറട്ടറികള്‍, കളക്ഷന്‍ സെന്‍ററുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍റ് മെഡിക്കല്‍ റിസര്‍ച്ച് ലാബുകള്‍, കോവിഡ് ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് ഇന്ന് (24.4.2020) മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.
വെറ്ററിനറി ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ക്ലിനിക്കുകള്‍, പതോളജി ലാബുകള്‍ , മരുന്നുകളുടെയും വാക്സിനുകളുടെയും വിതരണം, വില്‍പന, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോം കെയര്‍ പ്രൊവൈഡര്‍മാര്‍ അടക്കമുള്ള അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും പ്രവര്‍ത്തിക്കാം.
മരുന്ന് ഉല്പാദനമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സര്‍വീസുകള്‍, ആരോഗ്യ രംഗത്തെ നിര്‍മ്മാണ പ്രവര്‍ത്തികള്‍, ആംബുലന്‍സ് നിര്‍മ്മാണ മേഖല ഉള്‍പ്പടെയുള്ളവര്‍ക്കും പ്രവര്‍ത്തിക്കാം. മുഴുവന്‍ ആരോഗ്യ, വൈറ്റിനറി പ്രവര്‍ത്തകര്‍, ഗവേഷകര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ലാബ് ടെക്നീഷ്യന്മാര്‍, മിഡ് വൈഫുകള്‍, ആശുപത്രി സര്‍വീസുകാര്‍ എന്നിവര്‍ക്കും ആശുപത്രിയുമായി ബന്ധപ്പെട്ട ആംബുലന്‍സ് അടക്കമുള്ള സേവനങ്ങള്‍ക്ക് സംസ്ഥാനത്തിന് അകത്തും പുറത്തും യാത്ര ചെയ്യാം. ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കൃഷിക്കാര്‍ക്കും വിവിധ കൃഷിപ്പണികള്‍ ചെയ്യുന്നവര്‍ക്കും കാര്‍ഷിക വൃത്തിയിലേര്‍പ്പെടാം. കാര്‍ഷിക വിളകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന (സംഭരണം, മാര്‍ക്കറ്റിംഗ്, വില്‍പന ) ഏജന്‍സികള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. കൃഷി വികസനവും കര്‍ഷകരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സഹകരണ സൊസൈറ്റികള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ടാകും.
കൊയ്ത്തുയന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള കാര്‍ഷികയന്ത്രങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടു പോകാം. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും, പാചക എണ്ണകള്‍ , വെളിച്ചെണ്ണ എന്നിവയുടെ ഉല്പാദനവും വിതരണവും നടത്താം. പഴം, പച്ചക്കറികള്‍ വിതരണം ചെയ്യാം. അരി മില്ലുകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യധാന്യ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം. മഴക്കാല പൂര്‍വ്വ കാര്‍ഷിക മുന്നൊരുക്കങ്ങള്‍ നടത്താം.
പാല്‍ , പാല്‍ ഉല്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ നടത്താം. കോഴി വളര്‍ത്തല്‍ കേന്ദ്രം ഉള്‍പ്പടെയുള്ള മൃഗസംരക്ഷണ യൂണിറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മൃഗങ്ങള്‍ക്കുള്ള ഭക്ഷണ നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളായ ചോളം സോയ , മറ്റ് വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താം. മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. പോള്‍ട്രി ഉല്പന്നങ്ങളുമായി യാത്ര ചെയ്യാം.
മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ അതായത് മത്സ്യ തീറ്റ നിര്‍മ്മാണം, മീന്‍ പിടുത്തം, സംസ്കരണം, പാക്കിംഗ്, കോള്‍ഡ് ചെയ്ന്‍, വിപണനം എന്നിവക്ക് പ്രവര്‍ത്തിക്കാം. ഹാച്ചറികള്‍, മത്സ്യ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകള്‍, വ്യാവസായിക അക്വാറിയകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം. മത്സ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ( മത്സ്യ കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന പ്രവര്‍ത്തികള്‍ ) ജോലി ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം.
എന്‍.പി.സി.ഐ, സി.സി.ഐ.എല്‍, പേയ്മെന്‍റ് സിസ്റ്റം ഓപറേറ്റേഴ്സ്, സര്‍ക്കാരിനു കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്കു പ്രവര്‍ത്തിക്കാം. ബാങ്ക് ശാഖകള്‍, എ.ടി.എം, ഐ.ടി.വെന്‍ഡര്‍മാര്‍, ബാങ്കിംഗ് കറസ്പോണ്ടന്‍സ്, എ.ടി.എം ഓപറേഷന്‍, ക്യാഷ് മാനേജ്മെന്‍റ് ഏജന്‍സികള്‍ എന്നിവര്‍ക്കും പ്രവര്‍ത്തിക്കാം. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാം. മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് കുറച്ച് ജീവനക്കാരെ മാത്രം ഉപയോഗിച്ച് അത്യാവശ്യകാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. കുട്ടികള്‍ക്കുള്ള കെയര്‍ ഹോമുകള്‍ക്കും പ്രവര്‍ത്തിക്കാം. പ്രായമായവര്‍, വിധവകള്‍, സ്വാതന്ത്ര്യസമര സേനാനികള്‍ എന്നിവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ പി.എഫ് എന്നിവ വിതരണം നടത്താം. അംഗനവാടികളില്‍ 15 ദിവസത്തിലൊരിക്കല്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കണം. എന്നാല്‍ അംഗനവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല.