കേരള തനിമയിൽ, അസമിൽ താരമായി കുഞ്ഞാപ്പ
തന്റെ സ്വതസിദ്ധമായ കേരളീയ വേഷത്തില്‍ അസം എയര്‍പോര്‍ട്ടിലെത്തിയ വിവിഐപിയെ കണ്ടപ്പോള്‍ അസമികള്‍ക്ക് കൗതുകം. പെട്ടെന്നൊരാള്‍ വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമിട്ട് എയര്‍പോര്‍ട്ടിലേക്ക് കയറിവരുന്നത് കണ്ടപ്പോള്‍ ആളുകള്‍ ഒപ്പം കൂടി. ഉടനെ സെല്‍ഫി എടുക്കണമെന്നായി. സെല്‍ഫിയെടുത്തവര്‍ പരിചയപ്പെട്ടു. കേരളത്തില്‍ നിന്നുള്ള എംപിയാണെന്നറിഞ്ഞപ്പോള്‍ കൂടിനിന്നവര്‍ക്കെല്ലാം സ്‌നേഹം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പോലും സെല്‍ഫിക്കായി ഒപ്പം നിന്നു. പരിചയപ്പെട്ടവര്‍ക്കെല്ലാം സ്വതസിദ്ധമായ പുഞ്ചിരി സമ്മാനിച്ച് പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ മടക്കം. കാണാം ചിത്രങ്ങള്‍.
എൻ ആർ സി പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 19 ലക്ഷം മനുഷ്യരുടെ ആശങ്കകൾ നേരിട്ട് മനസിലാക്കാനായി അസമിലെത്തിയ മുസ്ലിം ലീഗ് നേതാക്കളുടെ പ്രതിനിധി സംഘത്തോടൊപ്പമായിരുന്നു ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുമുണ്ടായിരുന്നത്. ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മൊയ്ദീൻ, ഓർഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീർ എം പി, ട്രഷറർ പി വി അബ്ദുൾ വഹാബ് എം പി, ഡോ: എം കെ മുനീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അസമിലെ സന്നദ്ധ പ്രവർത്തകരുമായും ആക്റ്റിവിസ്റ്റുകളുമായും നേതാക്കൾ ഭാവി നടപടികൾ കൂടിയാലോചിച്ചു. അസമിലെ പൗരത്വ പ്രശ്നത്തെ ഒരു മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ പരിഗണിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കഴിയണമെന്ന് ഗുവാഹത്തിയിൽ നടത്തിയ പത്രസമ്മേളനത്തിൽ നേതാക്കൾ അഭ്യർത്ഥിച്ചു.
പൗരത്വം മതാടിസ്ഥാനത്തിൽ നൽകാനുള്ള നീക്കം ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടിക്കല്ല് തകർക്കും. പൗരത്വം നഷ്ടമാകുന്നവരുടെ മതം തിരിച്ചുള്ള ചർച്ചകളല്ല വേണ്ടതെന്നും സ്വന്തം പൗരൻമാരെ അഭയാര്‍ത്ഥികളായി ചിത്രീകരിച്ച് ഡിറ്റൻഷൻ സെന്‍ററുകളിലേക്ക് ആട്ടിത്തെളിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മാനുഷികമായി വിഷയത്തെ സമീപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ദീർഘകാലം സൈനിക സേവനം നടത്തി ഒടുവിൽ പൗരത്വം തന്നെ നിക്ഷേധിക്കപ്പെട്ട് വാർത്തകളിലിടം പിടിച്ച മുൻ സൈനിക ഓഫീസർ മുഹമ്മദ് സനാഉല്ലയെയും നേതാക്കൾ സന്ദര്‍ശിച്ചു. രാജ്യത്തിന്‍റെ അതിർത്തി കാത്ത ഒരു ജവാൻ ശിഷ്ടജീവിതം ഡിറ്റൻഷൻ സെൻററിൽ കഴിയേണ്ടി വരുന്നത് അസം പ്രശ്നത്തിന്‍റെ ആഴം വിളിച്ച് പറയുന്നുണ്ട് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
അബ്ദുൾ ബതീൻ ഖണ്ഡമാർ (സോഷ്യൽ ജസ്റ്റിസ് ഫോറം ) അജ്മൽ ഹഖ്, അഡ്വ: മതീഉർ റഹ്മാൻ, ഗുവാഹത്തി മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൾ ഡോ: തൗഫീഖുർ റഹ്മാൻ, ഷഹീൻ ഹുസൈൻ, മുൻ ന്യൂനപക്ഷ കമ്മീഷൻ അബ്ദുൾ ഖയ്യും ചൗധരി, എ എ എം എസ് എ നേതാവ് മൗലാന അലി ഹുസൈൻ തുടങ്ങിയവരുമായി നേതാക്കൾ ചർച്ച നടത്തി.
പൗരത്വ പ്രശ്നത്തിൽ വിവിധ തലങ്ങളിൽ ഇവർ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ ഏകോപിപ്പിക്കാനുള്ള കർമ്മ പദ്ധതികൾ നേതാക്കൾ തയാറാക്കി. ഈ മനുഷ്യാവകാശ നിഷേധത്തിന്‍റെ ഇരകളോട് ഐക്യദാർഡ്യ പ്രഖ്യാപനവുമായിട്ടാണ് മുസ്ലിം ലീഗ് ദേശീയ നേതൃത്വം ഒന്നടങ്കം ആസാമിലെത്തിയത്.