നിയമന വിഷയത്തില്‍ ബംഗാളില്‍ സമരമുഖത്ത്; കേരളത്തില്‍ അനാവശ്യമെന്നും ഇടത്പക്ഷം
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇടത്പക്ഷ സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനത്തിനെതിരെ വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സെക്രട്ടേറിയേറ്റ് സമരം 22 -ാം ദിവസത്തിലേക്ക് കടക്കുമ്പോഴും സര്‍ക്കാര്‍ സമരത്തോട് നിഷേധാത്മക നിലപാടാണ് കൈക്കൊള്ളുന്നത്. അതേ സമയം, നിയമന നിരോധനത്തിനെതിരെ ബംഗാളില്‍ അതിശക്തമായ സമരമാണ് ഇടത് പക്ഷ കക്ഷികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം നടത്തിയ സമരത്തിനിടെ പൊലീസുകരില്‍ നിന്ന് പരിക്കേറ്റ ഒരു ഡിവൈഎഫ്ഐ പ്രവര്ത്തകന് ഇന്നലെ ബംഗാളില്‍ മരിച്ചിരുന്നു. ഇതോടെ ബംഗാളില്‍ സമരം ശക്തമാക്കാനാണ് ഇടത്പക്ഷ കക്ഷികളുടെ തീരുമാനം. എന്നാല്‍ കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരം ബാഹ്യശക്തികളുടെ പ്രേരണയാലെന്ന് ഇടത് പക്ഷ സര്‍ക്കാര്‍ ആരോപിച്ചു. ഇന്നലെ മുട്ടിലിഴഞ്ഞും യാചിച്ചും ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്തെങ്കിലും അനാവശ്യ സമരമാണ് നടക്കുന്നെതന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അതിനിടെ യുവമോര്‍ച്ച സെക്രട്ടേറ്റിലേക്കും യൂത്ത് കോണ്‍ഗ്രസ് പിഎസ്സി ഓഫീസിലേക്കും നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. രണ്ടിടത്തും പൊലീസ് ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് സമരക്കാരും പറയുന്നു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് മനു സിദ്ധാര്‍ത്ഥ്.
പുതിയ നിയമനങ്ങള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ പിഎസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും നിയമിക്കാനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കണമെന്നുള്ളത് അപ്രായോഗികമാണെന്ന് ഇന്ന് രാവിലെ ധനമന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. (കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും Read More -ല്‍ ക്ലിക്ക് ചെയ്യുക.)
യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും എന്നാല്‍, സര്‍ക്കാര്‍ ഈ ലിസ്റ്റ് നിര്‍ത്തലാക്കാന്‍ ശ്രമിക്കുകയാണെന്നും സമരക്കാരും ആരോപിക്കുന്നു. സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞെന്നും നിയമപരമായി ഇനിയൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാറിന്റെ മറുപടി.
കഴിഞ്ഞ ജൂലൈയില്‍ തന്നെ ഈ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പിഎസ്സിയുടെ സൈറ്റില്‍ ഈ ലിസ്റ്റ് റദ്ദാക്കിയ വിവരമില്ലെന്ന് സമരക്കാരും പറയുന്നു. മൂന്ന് കൊല്ലത്തോളമാണ് ഒരു ലിസ്റ്റിന്റെ കാലാവധിയെന്നും പല ലിസ്റ്റുകള്‍ റദ്ദാക്കിയ ശേഷവും സ്പെഷ്യല്‍ റൂള്‍ പ്രകാരം ഇത്തരം ലിസ്റ്റുകളില്‍ നിന്ന് സര്‍ക്കാര്‍ നിയമനം നടത്തിയതിന് തെളിവുകളുണ്ടെന്നും സമരക്കാര്‍ പറഞ്ഞു.
ഇതുവരെ സിപിഒ ലിസ്റ്റിലുള്ള സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. തങ്ങള്‍ പരീക്ഷ മാത്രമല്ല പാസായത്. ശാരീരിക ക്ഷമതാ പരീക്ഷ കൂടി പാസായി ലിസ്റ്റില്‍ ഇടം നേടിയവരാണ്.
സര്‍ക്കാര്‍ നിയമനം നടത്തിയെന്ന് പറയുന്നു. പക്ഷേ. അതിനെ കുറിച്ച് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സമരക്കാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണെന്ന് സിപിഒ സമരക്കാര്‍ ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയും വൈസ് പ്രസിഡന്റ് ശബരിനാഥ് എംഎല്‍എയും സെക്രട്ടേറിയേറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
ധനമന്ത്രി തോമസ് ഐസക് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. യോഗ്യതയുള്ള യുവാക്കാള്‍ രാവും പകലും ഇവിടെ സമരം ചെയ്യുമ്പോള്‍ കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ തെറ്റ് കൊണ്ടല്ല തൊഴില്‍ നഷ്ടപ്പെട്ടത്. അപ്പോള്‍ അവരെ വിളിച്ചിരുത്തി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകേണ്ടതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫല്ല ചര്‍ച്ചയ്ക്കെത്തേണ്ടതെന്നും സമരക്കാരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ മുഖ്യമന്ത്രി ദുര്‍വാശി കളയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം മുഖ്യമന്ത്രി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കാത്തതെന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുകയാണ്. പിന്‍വാതില്‍ നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
നിയമനങ്ങളില്‍ രാഷ്ട്രീയ മാനദണ്ഡം മാത്രമാണ് പാലിക്കപ്പെടുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ നിയമനക്കാര്യത്തില്‍ സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പിഎസ്സി വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ അക്രമ സമരം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ആരോപിച്ചു. കാലഹരണപ്പെട്ട പട്ടികയിലുള്ളവര്‍ നിയമവിരുദ്ധ നിയമനത്തിന് ശ്രമിക്കുകയാണെന്നും വിജയരാഘവന് ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസിന്റെ പന്തല്‍ അക്രമസമരത്തിന് വേണ്ടിയെന്നും വിജയരാഘവന് ആരോപിച്ചു. പ്രതിപക്ഷം അക്രമ സമരങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പിന്‍വാതില്‍ നിയമനം നടന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പന്തല്‍ കെട്ടുകയോ, ഇടത്പക്ഷം ഉദ്യോഗാര്‍ത്ഥികളെ സെക്രട്ടേറിയേറ്റില്‍ കൊണ്ടുവന്ന് മുട്ടുകാലില്‍ ഇഴയിച്ചില്ലെന്നും വിജയരാഘവന് പറഞ്ഞു.
ഇതിനിടെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നിയമന നിരോധനത്തിനെതിരെ ഇടത്പക്ഷ കക്ഷികള്‍ സമരത്തിലാണ്.
ഡിവൈഎഫ്ഐയും എസ്എഫ്ഐയും കഴിഞ്ഞ പതിനൊന്നാം തിയതി സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ട് വലിയൊരു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അന്ന് ബംഗാള്‍ പൊലീസും സമരക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ബാംഗുറാം സ്വദേശിയുമായ മൈദുള്‍ ഇസ്ലം എന്ന 31 കാരന് ഇന്നലെ മരിച്ചു. ആസൂത്രിത കൊലപാതകമാണിതെന്ന് സിപിഎം ആരോപിച്ചു.
ഇതിനിടെ കേരളത്തില്‍ കൂട്ടസ്ഥിരപ്പെടുത്തൽ തുടരുകയാണ്. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം 221 പേരെയാണ് സ്ഥിരപ്പെടുത്താൻ തീരുമാനമെടുത്തു. കെടിഡിസിയിൽ നൂറ് പേരെയും യുവജന ക്ഷേമബോർഡിൽ 37 പേരെയും കോ ഓപ്പറേറ്റീവ് അക്കാദമിയിൽ 14 പേരെയും സ്കോൾ കേരളയിൽ 54 പേരെയും ഭവന നിർമ്മാണ വകുപ്പിൽ 16 പേരെയുമാണ് ഇന്നലെ മാത്രം സ്ഥിരപ്പെടുത്തിയത്.