പ്രാദേശിക കോണ്‍ഗ്രസ് കമ്മറ്റിയുടെ നിരുത്തരവാദിത്തം; രാഹുല്‍ ഗാന്ധി എംപിയുടെ പ്രളയ സഹായം പുഴുവരിച്ചു
കഴിഞ്ഞ പ്രളയത്തില്‍ രാഹുല്‍ ഗാന്ധി തന്‍റെ ലോക്സഭാ മണ്ഡലമായ വയനാട്ടിലെ നിലമ്പൂരേക്ക് കൊടുത്തയച്ച പ്രളയ സഹായ ഭക്ഷ്യ കിറ്റുകൾ മുഴുവന്‍ വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് പുഴുവരിച്ചു നശിച്ചതായി പരാതി. രാഹുൽ ഗാന്ധി എത്തിച്ച ഭക്ഷ്യ കിറ്റുകൾ കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്തില്ലെന്നാണ് പരാതി. ഇതിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയതോടെ സംഭവം വിവാദമായി. നിലമ്പൂരിൽ റോഡ് ഉപരോധിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. നിലമ്പൂര്‍ മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റി പ്രളയസഹായം വിതരണം ചെയ്യാതെ ഗോഡൗണിൽ തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് പുഴുവരിച്ച് നശിച്ചത് 250 -ഓളം ഭക്ഷ്യ കിറ്റുകള്‍. ചിത്രങ്ങള്‍ : രാജീവ് മുള്ളമ്പാറ.
ആദിവാസി, ഗോത്രമേഖലയിൽ നിന്നുള്ള വളരെ പാവപ്പെട്ടവരടക്കം പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് പൂർണമായും നശിച്ചത്. ആയിരക്കണക്കിന് രൂപയുടെ ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ള സാമഗ്രികൾ പൂർണമായും ഉപയോഗശൂന്യമായി.
എംപിയുടെ പ്രളയസഹായ കിറ്റ് ഒന്നരക്കൊല്ലമായി കമ്മറ്റി ഓഫീസില്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഒരു സാധനവും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. എത്ര രൂപയുടെ സാധനങ്ങളാണ് നശിച്ചതെന്നതിന് കൃത്യമായ കണക്ക് പോലും കമ്മറ്റിയുടെ കൈയിലില്ല.
സംഭവം വിവാദമായതോടെ വിചിത്രമായ ന്യായങ്ങളുമായി കോൺഗ്രസ് നിലമ്പൂർ മുൻസിപ്പൽ കമ്മിറ്റി രംഗത്തെത്തി. സാധനങ്ങൾ കൊണ്ടുവന്ന് ഇറക്കിയപ്പോൾ സ്ഥലത്ത് നല്ല മഴയായിരുന്നു. സാധനങ്ങൾ പലതും മഴ കൊണ്ട് നനഞ്ഞുപോയി. അങ്ങനെ ഭക്ഷ്യവസ്തുക്കൾ പലതും നേരത്തെ നശിച്ചുവെന്നാണ് കോൺഗ്രസിന്‍റെ നിലമ്പൂർ മുൻസിപ്പൽ കമ്മിറ്റിയുടെ ന്യായീകരണം.
എന്നാൽ വാഷിംഗ് പൗഡറടക്കമുള്ള ശുചീകരണവസ്തുക്കളും, പാക്കറ്റിലുള്ള ഭക്ഷ്യവസ്തുക്കളും ഇതിലുണ്ടായിരുന്നു. അതൊന്നും വിതരണം ചെയ്യാഞ്ഞതെന്തെന്നതിന് കമ്മിറ്റിക്ക് മറുപടിയില്ല.
ഭക്ഷ്യവസ്തുക്കൾ മഴ നനഞ്ഞെങ്കിൽ അപ്പോൾത്തന്നെ ആവശ്യക്കാർക്ക് കൊടുക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിനും കമ്മറ്റിക്ക് മറുപടിയില്ല.
സംഭവിച്ചതെന്തെന്ന് പരിശോധിച്ച് വരികയാണെന്നാണ് ഡിസിസി പ്രതികരിച്ചു. ''എന്താണ് സംഭവിച്ചതെന്നതിൽ പ്രാദേശിക സമിതിയോട് വിശദീകരണം തേടിയിട്ടുണ്ട്. നിലമ്പൂർ മുൻസിപ്പൽ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാൽ അക്കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കും'', എന്ന് ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ് വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി. സ്ഥലം എംഎൽഎ പി വി അൻവറിന്‍റെ നേതൃത്വത്തിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തർ സ്ഥലത്ത് പ്രതിഷേധിച്ചു.
ചൊവ്വാഴ്ച ഈ സാമഗ്രികൾ സൂക്ഷിച്ചിരുന്ന കടമുറി വാടകയ്ക്ക് കിട്ടുമോ എന്നറിയാൻ ഒരു സംഘമാളുകൾ എത്തിയിരുന്നു. അതിനായി അടച്ചിട്ട കടമുറികൾ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇത്രയധികം വസ്തുക്കൾ നശിച്ചുകിടക്കുന്നത് കണ്ടത്.
ഭക്ഷ്യവസ്തുക്കൾ പോലും പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന രീതിയിലായിരുന്നു കിടന്നിരുന്നത്. ഇതിനിടെ സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് എത്തിച്ച പ്രളയദുരിതാശ്വാസ സാമഗ്രികൾ പോലും ഇവിടെ തടഞ്ഞുനിർത്തി ഇറക്കിവയ്പിച്ചുവെന്ന ആരോപണവും സിപിഎം പ്രവർത്തകർ ഉന്നയിച്ചു.
അത് വിതരണം ചെയ്യാതെ കൂട്ടിവച്ചതിലൂടെ സ്ഥലത്തെ കോൺഗ്രസ് പ്രാദേശികനേതൃത്വം കാണിച്ചത് ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മയാണ്. രാത്രി വിവരമറിഞ്ഞെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഗോഡൗൺ മറ്റൊരു താഴിട്ട് പൂട്ടി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നിലമ്പൂർ - ഗൂഡല്ലൂർ റോഡ് ഉപരോധിച്ചു.