45 ദിവസങ്ങൾക്കുശേഷം പുറത്തിറങ്ങി സ്പെയിനിലെ കുട്ടിക്കൂട്ടം; ചിത്രങ്ങൾ കാണാം
45 ദിവസത്തിനുശേഷം സ്പെയിനിൽ കുട്ടികള്‍ക്ക് സന്തോഷദിനമാണ്. കാരണം, ഒരു മണിക്കൂര്‍ നേരത്തേക്ക് അവര്‍ക്ക് പുറത്തിറങ്ങാനുള്ള അനുവാദം കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍. 14 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പുറത്തിറങ്ങാം. പക്ഷേ, അവരുടെ സുരക്ഷയെക്കരുതി മുതിര്‍ന്നൊരാളുടെ ശ്രദ്ധ വേണമെന്നും പറയുന്നുണ്ട്.
സ്പെയിനിലെന്നല്ല, മിക്ക രാജ്യങ്ങളിലും കൊവിഡ് 19 എന്ന മഹാമാരിയെ തടയാന്‍ സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വളരെ അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ആളുകള്‍ക്ക് പുറത്തിറങ്ങാനാവുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് മിക്ക രാജ്യവും സ്വീകരിച്ചിക്കുന്നത്.
നീണ്ടകാലം അനിശ്ചിതമായി വീട്ടിലിരിക്കുക എന്നത് അത്ര സുഖമുള്ള കാര്യമല്ല നമുക്കൊന്നും. എന്നാല്‍, കുഞ്ഞുങ്ങളുടെ കാര്യമോ എത്രനേരം അവര്‍ മുതിര്‍ന്നവര്‍ക്കൊപ്പം ഇരിക്കും. എത്രനേരം ടിവിയും, മൊബൈലും നോക്കി നേരം കൊല്ലും. കളിക്കാനും കഥ പറയാനും കൂട്ടില്ലെങ്കിലവരെന്ത് ചെയ്യും?
ബീച്ചുകള്‍, പാർക്കുകൾ, നിരത്തുകൾ എന്നിവിടങ്ങളിലെല്ലാം കുഞ്ഞുങ്ങളുമായി എത്തിയവരുണ്ട്. ഒരുമാസത്തിനുശേഷം പുറത്തിറങ്ങാനായതിന്റെ സന്തോഷത്തിലാണ് കുട്ടികളും. എങ്കിലും വളരെ കരുതലോടെയാണവര്‍ പെരുമാറുന്നത്.
സ്പെയിനില്‍ കുട്ടികള്‍ ഈ ഒരുമണിക്കൂര്‍ നേരം പുറത്തേക്കിറങ്ങുന്നുണ്ട്. മാസ്ക് ധരിച്ചും വേണ്ടത്ര ശ്രദ്ധയോടെയുമാണ് അവര്‍ പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും.
ഏതായാലും കുട്ടികളിലീ ഒരു മണിക്കൂര്‍ നേരത്തെ സ്വാതന്ത്ര്യം വളരെ വലിയ സന്തോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.
യൂറോപ്പിലെ തന്നെ വളരെ കര്‍ശനമായി ലോക്ക് ഡൌണ്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. 220,000 കൊവിഡ് കേസുകള്‍ രാജ്യത്തുണ്ട് എന്നാണ് പറയുന്നത്. 20,000 -ത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.