'ചാര്‍ജ്ഡ് ലെമണേഡ്' എന്ന സ്പെഷ്യല്‍ പാനീയം കഴിച്ചതിന് പിന്നാലെ ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള പെണ്‍കുട്ടിക്ക് ഹൃദയസ്തംഭനമുണ്ടാവുകയും വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുകയാണ്

നമ്മള്‍ സാധാരണഗതിയില്‍ റെസ്റ്റോറന്‍റുകളില്‍ നിന്നും മറ്റും കഴിക്കാറുള്ളൊരു പാനീയമാണ് ലെമണേഡ്. ആരോഗ്യകാര്യങ്ങളില്‍ മറ്റ് ശീതളപാനീയങ്ങളെല്ലാം ഉയര്‍ത്തുന്ന ഭീഷണി തന്നെയേ ലെമണേഡും ഉയര്‍ത്തുന്നുള്ളൂ. എന്നാല്‍ സ്പെഷ്യല്‍ എന്ന പേരില്‍ പലയിടങ്ങളില്‍ നിന്നും കിട്ടുന്ന പാനീയങ്ങള്‍ കഴിക്കുമ്പോള്‍ നമ്മള്‍ പ്രത്യേതം ശ്രദ്ധിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നൊരു സംഭവം ഓര്‍മ്മപ്പെടുത്തുന്നത്. 

യുഎസിലാണ് സംഭവം നടന്നിരിക്കുന്നത്. ഒരു പ്രമുഖ ഫുഡ് ചെയിനിന്‍റെ ബ്രാഞ്ചില്‍ നിന്ന് കഴിച്ച 'ചാര്‍ജ്ഡ് ലെമണേഡ്' എന്ന സ്പെഷ്യല്‍ പാനീയം കഴിച്ചതിന് പിന്നാലെ ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള പെണ്‍കുട്ടിക്ക് ഹൃദയസ്തംഭനമുണ്ടാവുകയും വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുകയാണ്. 

സാറാ കാറ്റ്സ് എന്ന യുവതിക്ക് 'ലോംഗ് ക്യൂ ട്ടി സിൻഡ്രോം ടൈപ്പ് 1' എന്ന ഹൃദയസംബന്ധമായ പ്രശ്നമുണ്ടായിരുന്നുവത്രേ. ഈ പ്രശ്നമുള്ളവര്‍ ഡയറ്റ് (ഭക്ഷണം) കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കണം. എനര്‍ജി ഡ്രിംഗ്സൊന്നും അങ്ങനെ കഴിച്ചുകൂട. സാറയാണെങ്കില്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നയാളുമായിരുന്നു. 

അന്ന് പക്ഷേ റെസ്റ്റോറന്‍റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ലെമണേഡില്‍ കഫീന്‍റെ അളവ് വളരെ കൂടുതലായിരുന്നുവത്രേ. അക്കാര്യം സാറ അറിഞ്ഞിരുന്നില്ല. അത് ആരും പ്രതീക്ഷിക്കുന്നതും ആയിരുന്നില്ല. ഒരു റെഡ് ബുള്‍ കാനില്‍ പോലും 111 മില്ലിഗ്രാം കഫീൻ ആണ് അടങ്ങിയിട്ടുണ്ടാവുക. എന്നാലീ ലെമണേഡില്‍ 390 മില്ലിഗ്രാം കഫീൻ അടങ്ങിയിരുന്നുവത്രേ. മുതിര്‍ന്ന ഒരാള്‍ ദിവസത്തില്‍ 400 മില്ലിഗ്രാമിലധികം കഫീൻ എടുക്കാൻ പാടുള്ളതല്ല. ഇത് കടുപ്പമുള്ള നാലോ അഞ്ചോ കപ്പ് കാപ്പിക്ക് തുല്യമാണ്. അപ്പോഴാണ് 390 മില്ലിഗ്രാം കഫീനടങ്ങിയ ഒരു ഡ്രിങ്ക്. 

ഇത്രയും കഫീൻ ലെമണേഡില്‍ ഉണ്ടാകുന്നത് 'ചതി'യാണെന്ന നിലയില്‍ ഇപ്പോള്‍ സാറയുടെ കുടുംബം റെസ്റ്റോറന്‍റിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. കാരണം ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ വിശ്വസിച്ച് ഇതെല്ലാം കഴിക്കുമ്പോഴും സാറയ്ക്ക് സംഭവിച്ച ദുരന്തമാണല്ലോ സംഭവിക്കുക. 

ലെമണേഡ് കുടിച്ച് അന്ന് വൈകുന്നേരം തന്നെ തന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചിലവിടുന്നതിനിടെ സാറയ്ക്ക് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ വര്‍ഷമാണ് സംഭവമുണ്ടായത്. എന്നാലിപ്പോള്‍ റെസ്റ്റോറന്‍റിനെതിരെ കുടുംബം നിയമപരമായി മുന്നോട്ടുനീങ്ങിയതോടെയാണ് വാര്‍ത്തകളില്‍ സംഭവം ഇടം നേടുന്നത്. 

Also Read:- ഭക്ഷണം അമിതമായി കഴിച്ചോ? എങ്കില്‍ വയറിന്‍റെ അസ്വസ്ഥത മാറ്റാനിതാ ചില പോംവഴികള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo