വിരമിക്കുന്ന സമയത്ത് ഇയാളുടെ മാസ ശമ്പളം 45000 രൂപയായിരുന്നു. 46 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും വെള്ളിയുമാണ് വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. പണമായി സൂക്ഷിച്ച നിലയില്‍ 20 ലക്ഷം രൂപയാണ് റെയ്ഡില്‍ കണ്ടെത്തിയത്
ഭോപ്പാല്‍: വിരമിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരന്‍റെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയത് കോടികളുടെ സ്വത്ത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ആരോഗ്യ വകുപ്പിലെ സ്റ്റോര്‍ കീപ്പറായിരുന്ന അഷ്ഫാഖ് അലിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. വിരമിക്കുന്ന സമയത്ത് ഇയാളുടെ മാസ ശമ്പളം 45000 രൂപയായിരുന്നു. 46 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും വെള്ളിയുമാണ് വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. പണമായി സൂക്ഷിച്ച നിലയില്‍ 20 ലക്ഷം രൂപയാണ് റെയ്ഡില്‍ കണ്ടെത്തിയത്.
വീട്ടിലെ ഫര്‍ണിച്ചറുകള്‍ക്ക് ലക്ഷക്കണക്കിന് രൂപ മൂല്യം വരുമെന്നാണ് ലോകായുക്ത എസ്പി ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. രാജ്ഗഡിലെ ജില്ലാ ആശുപത്രിയിലെ സ്റ്റോര്‍ കീപ്പറായിരുന്നു അഷ്ഫാഖ് അലി. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയിലായിരുന്നു അഷ്ഫാഖ് അലിയുടെ വിവിധ വസ്തുക്കളില്‍ ഒരേ സമയത്തായിരുന്നു റെയ്ഡ് നടന്നത്. 10 കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് അഷ്ഫാഖ് അലിക്കുണ്ടെന്നാണ് റെയ്ഡിലെ പ്രാഥമിക നിഗമനം. അലിയുടേയും ഭാര്യയുടേയും മകളുടേയും മകന്റേയും പേരിലായാണ് സ്വത്തുള്ളത്.
ഒരു ഏക്കര്‍ ഭൂമിയിലായി നാല് വന്‍ കെട്ടിട സമുച്ചയങ്ങൾ അഷ്ഫാഖ് അലി നിര്‍മ്മിക്കുന്നതായും ലോകായുക്തയ്ക്ക് വിവരം ലഭിച്ചിരുന്നു. ലാതേരിയില്‍ മൂന്ന് നില കെട്ടിടത്തിലായി അലി ഒരു സ്കൂള്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ലോട്ടറി ജയിച്ച തുകയാണ് ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുള്ളതെന്നാണ് അഷ്ഫാഖ് അലിയുടെ പക്ഷം. അഴിമതി തടയാനുള്ള വകുപ്പുകള്‍ അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
