Asianet News MalayalamAsianet News Malayalam

ബിജെപി നേതാവിന്‍റെ മകളെ കണ്ണ് ചൂഴ്‍ന്നെടുത്ത്, മര്‍ദ്ദിച്ച്, കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ജൂണ്‍ ഏഴാം തിയതി രാവിലെ പത്ത് മണിയോടെ വീടിന് വെളിയിലേക്ക് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. അന്വേഷിച്ചിട്ട് കാണാതെ വന്നതോടെ കുടുംബം ജൂണ്‍ എട്ടിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

16-year-old girl daughter of local bjp leader found dead in Jharkhand
Author
Palamu, First Published Jun 10, 2021, 10:09 AM IST

ജാര്‍ഖണ്ഡില്‍  ബിജെപി നേതാവിന്‍റെ മകളെ കണ്ണ് ചൂഴ്ന്നെടുത്ത്, ക്രൂരമായി മര്‍ദ്ദിച്ച് , മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ബിജെപി പ്രാദേശിക നേതാവിന്‍റെ മകളെയാണ് പാലമു ജില്ലയിലെ ലാലിമതി വനത്തില്‍ കൊലപ്പെടുത്തിയ നിലയില്‍ ബുധനാഴ്ച കണ്ടെത്തിയത്. പതിനാറ് വയസ് പ്രായമുള്ള കുട്ടി പത്താം ക്സാസില്‍ പഠിക്കുകയായിരുന്നു. പാംകി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബുദ്ധബാര്‍ ഗ്രാമത്തിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്.

ബിജെപി നേതാവിന്‍റെ അഞ്ച് മക്കളില്‍ ആദ്യത്തെയാളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ക്രൂരമായ മര്‍ദ്ദനത്തിന് പുറകേ പെണ്‍കുട്ടിയെ ലൈംഗികമായി അക്രമികള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ മൊബൈല്‍ ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദീപ് കുമാര്‍ ധനുക് എന്ന് 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറുകാരിയുടെ കൊലപാതകത്തില്‍ ഇയാള്‍ക്ക് സഹായികള്‍ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് ഉള്ളത്.

ജൂണ്‍ ഏഴാം തിയതി രാവിലെ പത്ത് മണിയോടെ വീടിന് വെളിയിലേക്ക് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. അന്വേഷിച്ചിട്ട് കാണാതെ വന്നതോടെ കുടുംബം ജൂണ്‍ എട്ടിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടെയാണ് പ്രദേശവാസികള്‍ വനത്തില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുണി ഉപയോഗിച്ച് മരത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വലത് കണ്ണ് ചൂഴ്ന്നെടുത്ത നിലയില്‍ ആയിരുന്നു. ദയയില്ലാതെ കുട്ടിയെ അക്രമികള്‍ മര്‍ദ്ദിച്ചതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ആത്മഹത്യയെന്ന് തോന്നിപ്പിക്കാനാവണം മൃതദേഹം കെട്ടിത്തൂക്കിയതെന്നാണ് പൊലീസ് വിലയിരുത്തല്‍.മെഡിന് റായ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം സംസ്കാരം നടത്തി. മര്‍ദ്ദനം മാത്രമല്ല കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട വന്ന ശേഷമേ പീഡനം നടന്നോയെന്ന കാര്യം സ്ഥിരീകരിക്കാനാവൂവെന്നാണ് പൊലീസ് നിലപാട്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്ക് അറസ്റ്റിലായ 23 കാരനെ പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. അറസ്റ്റിലായ 23കാരനുമായുള്ള ബന്ധം പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തതായും ഇതിന്‍റെ പേരില്‍ പെണ്‍കുട്ടിയുമായി കുടുംബം കഴിഞ്ഞ ദിവസം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും പൊലീസ് വിശദമാക്കി. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം പൊലീസിന്‍റെ ഈ വാദം തള്ളി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios