റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു, 19കാരന് ദാരുണാന്ത്യം
ലോക് ബന്ധു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. അതേസമയം, മകന്റെ മരണത്തിൽ സംശയമുന്നയിച്ച് പിതാവ് രംഗത്തെത്തി.
ലഖ്‌നൗ: റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണ് 19കാരൻ മരിച്ചു. ആഷിസ്‌നയിലെ ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ വാട്ടർ ടാങ്കിൽ വീണാണ് വ്യാഴാഴ്ച ശിവാൻഷ് അഗർവാൾ എന്ന യുവാവ് മരിച്ചത്. സുഹൃത്തുമൊത്ത് റീൽ ചിത്രീകരിക്കാനായി ടാങ്കിന് മുകളിൽ ബാലൻസ് നഷ്ടപ്പെട്ട് ടാങ്കിലേക്ക് വീഴുകയായിരുന്നു. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സുഹൃത്താണ് പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്. ലോക്കൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ബോധരഹിതനായ ശിവാൻഷിനെ പുറത്തെടുത്തു.
ലോക് ബന്ധു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. അതേസമയം, മകന്റെ മരണത്തിൽ സംശയമുന്നയിച്ച് പിതാവ് രംഗത്തെത്തി. ശരീരത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസും വ്യക്തമാക്കി. മകൻ ഫുഡ് കാർട്ട് തുടങ്ങാൻ ആഗ്രഹിച്ചിരുന്നെന്നും അതിനായി 1.82 ലക്ഷം രൂപ നൽകിയിരുന്നെന്നും പിതാവ് പറഞ്ഞു.
മാർച്ച് 5നാണ് മകൻ 19-ാം ജന്മദിനം ആഘോഷിച്ചത്. സുഹൃത്തുക്കളായ ശിവാൻഷും പ്രഭാത് അവസ്‌തിയും റീൽസ് ചിത്രീകരിക്കാനായി വാട്ടർ ടാങ്കിലേക്ക് കയറിയെന്നും ശിവാൻഷ് ബാലൻസ് തെറ്റി വീണതാകാമെന്നുമാണ് പ്രാഥമിക നിഗമനമെന്ന് എസ്എച്ച്ഒ ക്ഷതൃപാൽ പറഞ്ഞു.