തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈ, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കാരണം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിലെയും തിരുവള്ളൂരിലെയും സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മദ്രാസ് സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു. ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ചൊവ്വാഴ്ച കനത്ത മഴയാണ് ലഭിച്ചത്. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ കനത്ത മഴയെത്തുടർന്ന് ഇന്ന് പുറപ്പെടേണ്ട 6 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. റദ്ദക്കിയവയിൽ കൊച്ചി വിമാനവും ഉൾപ്പെടുന്നു. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ശക്തി കുറഞ്ഞ് ന്യൂനമർദം ആയി. നിലവിൽ ചെന്നൈ തീരത്തിനു 40 കിലോമീറ്റർ കിഴക്കായി തുടരുകയാണ്. ചെന്നൈയിലും സമീപ ജില്ലകളിലും അടുത്ത 24 മണിക്കൂറിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
നിലവിൽ ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, റാണിപേട്ട് തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെല്ലൂർ, തിരുവണ്ണാമലൈ, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂർ, പുതുച്ചേരി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ പലയിടത്തും മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ വെള്ളക്കെട്ടുള്ള പല സ്ഥലങ്ങളിലും എത്തി സ്ഥിതി വിലയിരുത്തി. തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും മരം വീണ് ഗതാഗത തടസ്സം ഉണ്ടായി.


