പേര് 'രാഹുല്‍ ഗാന്ധി', സിം കാര്‍ഡും ബാങ്ക് വായ്പയും ലഭിക്കുന്നില്ല; പരാതിയുമായി യുവാവ്
താനിപ്പോള്‍ സുഹൃത്തുക്കളുടെ പരിഹാസ പാത്രമാണെന്ന് യുവാവ് പറയുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്നയാളാണ് താനെന്ന് പറഞ്ഞാണ് കളിയാക്കല്‍.
ഇൻഡോര്‍: രാഹുല്‍ ഗാന്ധി എന്ന പേരുകൊണ്ട് പൊല്ലാപ്പിലായിരിക്കുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള യുവാവ്. മൊബൈല്‍ ഓപറേറ്റര്‍മാര്‍ ഒരു സിം കാര്‍ഡ് പോലും 'രാഹുല്‍ ഗാന്ധി'ക്ക് അനുവദിക്കുന്നില്ല. ബിസിനസ് സംരംഭം തുടങ്ങണമെന്നാണ് ആഗ്രഹം. വായ്പക്കായി ബാങ്കുകള്‍ തോറും അലഞ്ഞെങ്കിലും ചെരുപ്പ് തേഞ്ഞത് മിച്ചം. രേഖകള്‍ പരിശോധിക്കുമ്പോള്‍ പേര് രാഹുല്‍ ഗാന്ധിയെന്ന് കാണുന്നതോടെ അധികൃതര്‍ മടക്കും. സഹോദരന്‍റെ പേരിലാണ് സിം കാര്‍ഡ് എടുത്തിരിക്കുന്നത്. ഇൻഡോറിലെ അഖണ്ഡ്നഗറിലാണ് 20 കാരനായ രാഹുല്‍ ഗാന്ധിയുടെ വീട്.
താനിപ്പോള്‍ സുഹൃത്തുക്കളുടെ പരിഹാസ പാത്രമാണെന്ന് യുവാവ് പറയുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്നയാളാണ് താനെന്ന് പറഞ്ഞാണ് കളിയാക്കല്‍. ഒരിക്കല്‍ ബാങ്കിലേക്ക് വിളിച്ചപ്പോള്‍ പേര് രാഹുല്‍ ഗാന്ധിയെന്ന് പറഞ്ഞു. രാഹുല്‍ ഗാന്ധി എന്നാണ് ദില്ലിയില്‍നിന്ന് ഇന്‍ഡോറിലേക്ക് താമസം മാറിയെന്ന് ചോദിച്ച് മാനേജര്‍ കാള്‍ കട്ട് ചെയ്തെന്നും യുവാവ് പറഞ്ഞു. പ്രശ്നമായതോടെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് യുവാവ്. ഗാന്ധിക്ക് പകരം കുടുംബ പേരായ മാളവിയ ചേര്‍ക്കാന്‍ തീരുമാനിച്ചെന്നും യുവാവ് വ്യക്തമാക്കി.