11 വയസ്സുള്ള വിദ്യാർത്ഥിയുമായി ഒളിച്ചോടിയ 23 വയസ്സുകാരിയായ ട്യൂഷൻ അധ്യാപികയെ പൊലീസ് പിടികൂടി. 

സൂറത്ത്: 11 വയസ്സുള്ള വിദ്യാർത്ഥിയുമായി ഒളിച്ചോടിയ ട്യൂഷൻ അധ്യാപിക പിടിയിൽ. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇരുവരും പുനെ പൊലീസ് സ്റ്റേഷന് കീഴിലുള്ള മഗോബ് പ്രദേശത്തെ ഒരേ ഹൗസിംഗ് സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്.

23 വയസ്സുകാരിയായ മാൻസി എന്ന അധ്യാപികയെയും വിദ്യാർത്ഥിയും ഏപ്രിൽ 25നാണ് വീട് വിട്ടത്. മൂന്ന് വർഷമായി 23കാരി കുട്ടിക്ക് ട്യൂഷനെടുത്തിരുന്നു എന്ന് അച്ഛൻ പറഞ്ഞു. അധ്യാപിക മൂന്നാം നിലയിലും കുട്ടിയും കുടുംബവും രണ്ടാം നിലയിലുമാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കളിക്കാൻ പോയ കുട്ടി മടങ്ങിവരാതിരുന്നതോടെ തെരച്ചിൽ തുടങ്ങി.

സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ അധ്യാപികയ്ക്കൊപ്പം കുട്ടിയെ കണ്ടു. അധ്യാപികയുടെ വീട്ടിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതോടെയാണ് കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പുനെ പൊലീസ് ബിഎൻഎസ് 137 (2) പ്രകാരം കേസെടുത്തു. ഇരുവരെയും കണ്ടെത്താൻ സിറ്റി പൊലീസ് സംഘത്തെ രൂപീകരിച്ചു. 

റെയിൽവേ സ്റ്റേഷനിലെയും ബസ് സ്റ്റാൻഡിലെയും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഒരു വിവരവും ലഭിച്ചില്ല. പ്രൈവറ്റ് ബസിലായിരിക്കാം ഇരുവരുടെയും യാത്രയെന്ന് പൊലീസ് സംശയിച്ചു. അധ്യാപികയുടെ രണ്ടാമത്തെ മൊബൈൽ ഫോണ്‍ ആക്റ്റീവ് ആണെന്ന് കണ്ടെത്തിയ പൊലീസ്, പുലർച്ചെ 390 കിലോമീറ്റർ അകലെ ബസ്സിൽ നിന്ന് ഇരുവരെയും കണ്ടെത്തി. അധ്യാപികക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കുട്ടിയുടെ കുടുംബം രാജസ്ഥാനിൽ നിന്നുള്ളവരാണ്. അതേസമയം അധ്യാപിക മെഹ്സാന സ്വദേശിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം