സൗഹൃദം സ്ഥാപിച്ചശേഷം യുവാവ് ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഹൈദരാബാദ്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ജന്മദിനം ആഘോഷിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് ബലാല്‍സംഗം ചെയ്തെന്ന് പരാതി. മണികൊണ്ടയില്‍ നിന്നുള്ള 25 കാരിയായ ഐടി ജീവനക്കാരിയുടെ പരാതിയിൽ ഐടി ജീവനക്കാരനായ 24 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലാനഗറിൽ താമസക്കാരനായ നൽഗൊണ്ട സ്വദേശി ജെ. സിദ്ധ റെഡ്ഡി (24) ആണ് അറസ്റ്റിലായത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലനഗര്‍ പൊലീസ് പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിനു ശേഷം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്; നഗരത്തിലെ ഒരു സ്വകാര്യ ഐടി സ്ഥാപനത്തിൽ ജീവനക്കാരനായ സിദ്ധ റെഡ്ഡി ഇൻസ്റ്റഗ്രാമിലൂടെയാണ് 25 കാരിയുമായി പരിചയത്തിലാകുന്നത്. ഇരുവരും പിന്നീട് ഫോൺ നമ്പറുകൾ കൈമാറി. ചാറ്റുകളിലൂടെയും ഫോണ്‍കോളുകളിലൂടെയും സൗഹൃദം സ്ഥാപിച്ചശേഷം യുവാവ് ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടോടെ യുവതി റെഡ്ഡിയുടെ വീട്ടിലെത്തി. കേക്ക് മുറിച്ചും ഭക്ഷണം കഴിച്ചും ഇരുവരും ജന്മദിനം ആഘോഷിച്ചു. പിന്നീട് ആഘോഷത്തിന്‍റെ ഭാഗമായി യുവാവ് നൽകിയ ബിയർ കഴിച്ചു. ഇതിന് ശേഷമാണ് പ്രതി തന്നെ കയറിപ്പിടിച്ച് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഒടുവിൽ യുവാവിന്‍റെ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തന്നെ പീഡിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി വിളിച്ച് വരുത്തിയതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.