രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം കഴിഞ്ഞിട്ട് ഇന്നേക്ക് 17 വർഷം തികയുകയാണ്. ലഷ്‌കർ ഇ ത്വയ്ബയുടെ 10 ഭീകരർ നടത്തിയ ഈ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്‍റെ നടുക്കുന്ന ഓർമ്മകളിൽ രാജ്യം. ലോകം നടുങ്ങിയ ആക്രമണം നടന്നിട്ട് ഇന്നേക്ക് 17 വർഷം തികയുകയാണ്. അജ്മൽ കസബിന്റെ നേതൃത്വത്തിൽ കടൽ കടന്നെത്തിയ പാക് ഭീകരർ കൊലപ്പെടുത്തിയത് വിനോദ സഞ്ചാരികളടക്കം 166 പേരെയാണ്. ഭീകരരെ കീഴടക്കിയത് മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ്. ആ നടുക്കുന്ന ഓർമ ഇന്നും മഹാനഗരത്തിൽ നിന്ന് മായാതെ നിൽക്കുന്നു. ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ 10 തീവ്രവാദികൾ ചേർന്ന് മൂന്ന് ദിവസത്തോളമാണ് മുംബൈയെ വിറപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരപ്രവർത്തനങ്ങളിൽ ഒന്നായിരുന്നു മുബൈ ഭീകരാക്രമണം. മുംബൈയിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ 12 സ്ഥലങ്ങളെ ഏകോപിപ്പിച്ചായിരുന്നു ഭീകരാക്രമണം.

ഛത്രപതി ശിവജി ടെർമിനസ്, താജ്മഹൽ പാലസ് & ടവർ ഹോട്ടൽ, ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, നരിമാൻ ഹൗസ്, കാമ ആൻഡ് ആൽബ്ലെസ് ഹോസ്പിറ്റൽ, മെട്രോ സിനിമാ ഹാൾ എന്നിവിടങ്ങളിൽ ഭീകരാക്രമണം നടന്നു. കടൽ മാർഗമാണ് ഭീകരവാദികൾ മുംബൈയിലേക്ക് എത്തിയത്. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് തിരിക്കേറിയ ഇടങ്ങളിൽ എ.കെ-47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് കൂട്ട വെടിവെയ്പ്പും സ്ഫോടനങ്ങളും നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. താജ് ഹോട്ടലിലും ഒബ്‌റോയ് ഹോട്ടലിലും നരിമാൻ ഹൗസിലും തീവ്രവാദികൾ ആളുകളെ ബന്ദികളാക്കുന്ന സ്ഥിതിയും വന്നിരുന്നു. മുന്നൂറിലേറെ പേർക്കാണ് ഈ ഭീകരാക്രമണങ്ങളിൽ പരിക്കേറ്റത്.

എൻഎസ്ജി കമാൻഡോകളും മുംബൈ പൊലീസും മറൈൻ കമാൻഡോകളും ചേർന്നാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്ന പേരിലാണ് ഈ ഓപ്പറേഷൻ അറിയപ്പെട്ടത്. 10 തീവ്രവാദികളിൽ മുഹമ്മദ് അജ്മൽ അമീർ കസബ് എന്ന ഒരാളെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. കോടതി നടപടികൾക്ക് ശേഷം 2012-ൽ കസബിനെ തൂക്കിലേറ്റി. ഇന്ത്യൻ സുരക്ഷാ സംവിധാനത്തിൽ, പ്രത്യേകിച്ച് തീരദേശ സുരക്ഷയിലും ഭീകരവിരുദ്ധ സേനയുടെ വേഗത്തിലുള്ള വിന്യാസത്തിലും സമൂലമായ മാറ്റങ്ങൾ വരുത്തുന്നതിന് മുംബൈ ഭീകരാക്രമണം കാരണമായി.

ലഷ്‌കർ ഇ ത്വയ്ബയോട് അടുപ്പമുള്ള ഭീകരസംഘടന ജമാഅത്തുദ്ദഅവയുടെ തലവൻ ഹാഫിസ് മുഹമ്മദ് സയീദ്, ലഷ്‌കറെയുടെ ഓപ്പറേഷൻസ് വിഭാഗം തലവൻ കൂടിയായ സാക്കിയുർ റഹ്മാൻ ലഖ്‌വി, പാക്ക് സേനയിലെ ഇനിയും തിരിച്ചറിയാത്ത 2 പേർ എന്നിവരുടെ ഗൂഡാലോചനയിലാണ് രാജ്യത്തെ വിറപ്പിച്ച ഭീകരാക്രമണം നടന്നത്. ആക്രമണത്തിന്റെ ആസൂത്രണം പാകിസ്ഥാനിൽ നിന്നായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചത് ഇന്ത്യ-പാക് ബന്ധത്തിൽ വലിയ വിള്ളലുകൾ സൃഷ്ടിക്കുകയും ചെയ്തു. ഭീകരതയ്ക്കെതിരെ നടപടിയെടുക്കാൻ രാജ്യാന്തര തലത്തിൽ സമ്മർദം ശക്തമാക്കിയതിന് പിന്നാലെ മുഖ്യ സൂത്രധാരൻ സാക്കിയുർ റഹ്മാൻ ലഖ്‌വി ഉൾപ്പെടെ ഏഴു പേർക്കെതിരെ പാകിസ്ഥാന് കേസെടുത്തിരുന്നു. പക്ഷേ ലഖ്‌വിയെ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നു കാണിച്ച് പാക്കിസ്ഥാൻ ഹൈക്കോടതി 2015 മാർച്ച് 13ന് വെറുതെ വിടാൻ ഉത്തരവിട്ടു. ഏപ്രിലിൽ ജാമ്യം നേടി ലഖ്‌വി പുറത്തിറങ്ങി.