74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം; പ്രധാനമന്ത്രി സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ചേക്കും
എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം. കൊവിഡ് പ്രതിരോധത്തിനിടെ കർശന നിയന്ത്രണത്തോടെയാവും ഇത്തവണത്തെ ആഘോഷം. ജമ്മുകശ്മീരിൻറെ വികസനത്തിന് ചില പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
ദില്ലി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം. കൊവിഡ് പ്രതിരോധത്തിനിടെ കർശന നിയന്ത്രണത്തോടെയാവും ഇത്തവണത്തെ ആഘോഷം. ജമ്മുകശ്മീരിൻറെ വികസനത്തിന് ചില പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഡ്രസ് റിഹേഴ്സൽ ഇന്നലെ സേനകൾ പൂർത്തിയാക്കിയിരുന്നു. ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് കസേരകൾ നിരത്തിയിരിക്കുന്നത്. നൂറിൽ താഴെ പേർക്കുള്ള കസേരയേ പ്രധാന വേദിയിലുള്ളു. ചടങ്ങ് കാണാൻ എതിർവശത്ത് അഞ്ഞൂറിലധികം പേർക്ക് സൗകര്യം ഉണ്ടാവും.
സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാകും ഇത്തവണ പരേഡിനെത്തുക. കൊവിഡ് പ്രതിരോധത്തിൽ ഇതുവരെ സ്വീകരിച്ച നടപടി പ്രധാനമന്ത്രി വിശദീകരിക്കും. കൊവിഡ് പോരാളികൾക്ക് ആദരവ് അറിയിക്കും. ആരോഗ്യരംഗത്ത് ചില പ്രഖ്യാപനങ്ങൾക്കൊപ്പം ജമ്മു കശ്മീരിൻറെ വികസനത്തിനുള്ള തീരുമാനങ്ങളും മോദി പ്രസംഗത്തിൽ അറിയിക്കാനാണ് സാധ്യത.
ശ്രീനഗറിൻറെ സമഗ്രവികസനത്തിനാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് അയോധ്യയും പരാമർശിച്ചേക്കും. നാളെ രാഷ്ട്രപതി വൈകിട്ട് നല്കുന്ന വിരുന്നിലും അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി ദില്ലിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.