നോക്കിയയുടെ മുംബൈയിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു. 2023-24 കാലയളവിൽ 94 വ്യാജ പിഎഫ് അക്കൗണ്ടുകൾ നിർമ്മിച്ച് 19.33 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
മുംബൈ: പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ നോക്കിയയുടെ മുംബൈയിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു. വ്യാജ പിഎഫ് അക്കൗണ്ടുകൾ നിർമ്മിച്ച് 19.33 കോടി രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. പേ റോൾ ക്ലസ്റ്റർ ലീഡ് വൈഭവ് വർമ്മ, പേ റോൾ മാനേജ്മെന്റ് ഹെഡ് കാമരാജു മുത്യാല എന്നിവരാണ് പ്രതികൾ. 2023-24 കാലയളവിൽ ഇവർ 94 വ്യാജ പിഎഫ് അക്കൗണ്ടുകൾ സൃഷ്ടിക്കുകയും അതിലേക്ക് 19.33 കോടി രൂപ വകമാറ്റുകയും ചെയ്തതായി സിബിഐ കണ്ടെത്തി.
ഇ പി എഫ് നിയമ പ്രകാരം സ്വന്തമായി പിഎഫ് ട്രസ്റ്റ് നടത്തിയിരുന്ന എക്സെംപ്റ്റഡ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ പെട്ടതായിരുന്നു നോക്കിയ കമ്പനി. എന്നാൽ 2023 ജൂലൈയിൽ ഈ ഇളവ് ഒഴിവാക്കിക്കൊണ്ട് കമ്പനി അപേക്ഷ നൽകി. തുടർന്ന് അംഗീകാരം ലഭിച്ചയുടൻ ജീവനക്കാരുടെ പഴയ ഫണ്ട് നിക്ഷേപങ്ങളെല്ലാം ഇ പി എഫ് ഒ യിലേക്ക് മാറ്റി. തുടർന്നുള്ള പരിശോധനകളിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.
ഇ പി എഫ് ഒയുടെ സോണൽ ഫ്രോഡ് റിസ്ക് മാനേജ്മെന്റ് കമ്മിറ്റി നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തുകയും അനധികൃതമായി പണം കൈപ്പറ്റിയ 94 വ്യാജ അക്കൗണ്ടുകൾ തിരിച്ചറിയുകയും ചെയ്തു. ഇതിനു പുറമേ നോക്കിയ കമ്പനി സ്വന്തം നിലയിൽ നടത്തിയ ഓഡിറ്റിലും തട്ടിപ്പിന്‍റെ വിവരങ്ങൾ വ്യക്തമായി. പ്രതികളുടെ ലാപ്ടോപ്പുകളിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകളും കമ്പനി ജീവനക്കാരല്ലാത്തവരുടെ വിവരങ്ങളും വ്യാജ കെവൈസികളും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
ഔദ്യോഗിക ലോഗിൻ വിവരങ്ങൾ ദുരുപയോഗം ചെയ്താണ് വ്യാജ അക്കൗണ്ടുകൾക്കായി കെവൈസി അംഗീകാരം സംഘടിപ്പിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ഇരു ജീവനക്കാരെയും കമ്പനി സസ്പെൻഡ് ചെയ്തു. വിവരം ഇപിഎഫ്ഒ യെ അറിയിക്കുകയും ചെയ്തു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നത്.
