Asianet News MalayalamAsianet News Malayalam

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തന ലക്ഷ്യത്തോടെ ആവരുതെന്ന് സുപ്രീം കോടതി

മരുന്നുകളും ഭക്ഷ്യധാന്യങ്ങളും അടക്കമുള്ളവ വാഗ്ദാനം ചെയ്ത് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നത് ഗൌരവമുള്ള കാര്യമാണ്. ആളുകളെ സഹായിക്കണമെങ്കില്‍ നിങ്ങള്‍ സഹായിക്കൂ എന്നാല്‍ അതിന് മതപരിവര്‍ത്തനമെന്ന ലക്ഷ്യം ഉണ്ടാവരുതെന്ന് കോടതി വ്യക്തമാക്കി.

Acts of charity are welcome but they should not done with motive of religious conversion says SC
Author
First Published Dec 6, 2022, 8:11 PM IST

ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്വാഗതാർഹമാണ്, എന്നാൽ അവ മതപരിവർത്തനത്തിന്റെ ഉദ്ദേശ്യത്തോടെ ആവരുതെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എം ആര്‍ ഷായുടെ പരാമര്‍ശം. മന്ത്രവാദം, അന്ധവിശ്വാസം, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജി. ജസ്റ്റിസുമാരായ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

മരുന്നുകളും ഭക്ഷ്യധാന്യങ്ങളും അടക്കമുള്ളവ വാഗ്ദാനം ചെയ്ത് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നത് ഗൌരവമുള്ള കാര്യമാണ്. ആളുകളെ സഹായിക്കണമെങ്കില്‍ നിങ്ങള്‍ സഹായിക്കൂ എന്നാല്‍ അതിന് മതപരിവര്‍ത്തനമെന്ന ലക്ഷ്യം ഉണ്ടാവരുതെന്ന് കോടതി വ്യക്തമാക്കി. വിവിധ കാര്യങ്ങള്‍ കാണിച്ച് മോഹിപ്പിച്ചോ അല്ലെങ്കില്‍ ഉപേക്ഷിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചോ മതപരിവര്‍ത്തനം നടത്തുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തെ തന്നെ ദുര്‍ബലമാക്കുന്ന ഒന്നാണെന്നും കോടതി നിരീക്ഷിച്ചു. മതസാഹോദര്യം വളരെ പ്രാധാന്യമുള്ള ഒന്നാണെന്നും ജസ്റ്റിസ് രവി കുമാര്‍ വിശദമാക്കി.

മതപരിവർത്തനം സംബന്ധിച്ച് സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രം വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ധാന്യങ്ങൾ, മരുന്നുകൾ എന്നിവയ്‌ക്ക് പകരമായാണോ അതേ ഹൃദയത്തില്‍ നിന്ന് തോന്നിയ മതപരമായ മാറ്റമാണോയെന്ന് നിര്‍ണയിക്കുന്നതിന് നിരവധി സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.  

നിർബന്ധിത മത പരിവർത്തനത്തിനെതിരെ സുപ്രിം കോടതി കഴിഞ്ഞ മാസം ശക്തമായ നിലപാടുയർത്തിയിരുന്നു. നിർബന്ധിത മത പരിവർത്തനം ഗൗരവമേറിയ വിഷയമാണെന്നും അത്  രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. മതം മാറാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ നിർബന്ധിത മത പരിവർത്തനം നടത്താൻ ഉളള അവകാശം ആർക്കും നൽകുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയത്. 

സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെയും സുപ്രീം കോടതിയിൽ ഹർജി നിലവിലുണ്ട്. ആക്ടിവിസ്റ്റ് ടീസ്റ്റ് സെറ്റല്‍വാദിന്റ എന്‍ജിഒ ആയ ജസ്റ്റീസ് ആന്റ് പീസ് നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നാണ് അഭിഭാഷകന്‍ സി യു സിംഗ് ചൂണ്ടിക്കാട്ടിയത്.

ഈയടുത്താണ് നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് കർണാടക നിയമ നിർമ്മാണ കൗൺസിൽ പാസാക്കിയത്. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും ശക്തമായ എതിർപ്പിനിടെ ശബ്ദവോട്ടോടെയാണ് നിയമസഭയ്ക്ക് പിന്നാലെ നിയമ നിർമ്മാണ കൗൺസിലിലും ബില്ല് പാസാക്കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ ബില്ല് നിയമസഭയില്‍ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് ബിൽ കൗൺസിലിൽ അവതരിപ്പിച്ചത്.  മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ക്രൈസ്തവ സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നടപടി.

Follow Us:
Download App:
  • android
  • ios