അഫ്ഗാൻ രക്ഷാദൗത്യം ഊർജ്ജിതമാക്കി ഇന്ത്യ; 168 പേരുമായി വ്യോമസേന വിമാനം തിരിച്ചെത്തി
കാബൂളിൽ നിന്നാണ് വ്യോമസേന വിമാനം പുറപ്പെട്ടത്. ഗാസിയാബാദിലെ ഹിന്റൺ ഐഎഎഫ് ബേസിലാണ് ഈ വിമാനം ലാന്റ് ചെയ്തത്
ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം ഊർജ്ജിതമാക്കി ഇന്ത്യ. 168 പേരുമായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വിമാനം ദില്ലിയിലെത്തി. ഇന്ന് മാത്രം 390 പേരെയാണ് ദില്ലിയിലേക്ക് എത്തിച്ചത്. വ്യോമസേനയുടെ വിമാനത്തിലാണ് 168 പേരെ തിരിച്ചെത്തിച്ചത്. ഇന്നലെ താലിബാൻ ഇവരെ തടഞ്ഞുവെച്ചിരിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് താലിബാൻ ഇവരെ വിട്ടയച്ചത്. വ്യോമസേന വിമാനത്തിൽ ദില്ലിയിലെത്തിയവരിൽ എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരൻമാരുമുണ്ട്.
കാബൂളിൽ നിന്നാണ് വ്യോമസേന വിമാനം പുറപ്പെട്ടത്. ഗാസിയാബാദിലെ ഹിന്റൺ ഐഎഎഫ് ബേസിലാണ് ഈ വിമാനം ലാന്റ് ചെയ്തത്. വ്യോമസേനയുടെ സി- 17 വിമാനത്തിലാണ് അഫ്ഗാനിൽ നിന്നുള്ളവരെ എത്തിച്ചത്. ഈ വിമാനത്തിൽ തിരിച്ചെത്തിയവരിൽ മലയാളികളടക്കം 107 ഇന്ത്യാക്കാരുണ്ടെന്നാണ് വിവരം.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 222 പേർ ഇന്ത്യയിൽ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചിരുന്നു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരെയാണ് ഇവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദില്ലിയിലേക്ക് എത്തിച്ചത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona