Asianet News MalayalamAsianet News Malayalam

ബംഗാളിൽ ഡോക്ടർമാർക്ക് പിന്നാലെ അധ്യാപകരും പ്രക്ഷോഭത്തിലേക്ക്; പ്രകടനത്തിനിടെ സംഘർഷം, പൊലീസ് ലാത്തി വീശി

മമത ബാന‍ർജി സർക്കാരിനെതിരെ പ്രതിഷേധം ഒഴിയുന്നില്ല. ഡോക്ടർമാർക്ക് പിന്നാലെ പ്രതിഷേധവുമായി അധ്യാപകരും. ശമ്പളവർദ്ധനയടക്കം ആവശ്യപ്പെട്ടാണ് സമരം.

After Doctors strike teachers protest against mamata government
Author
Kolkata, First Published Jun 17, 2019, 5:19 PM IST

കൊൽക്കത്ത: ഡോക്ടർമാരുടെ സമരത്തിന് പിന്നാലെ ബംഗാൾ സർക്കാരിനെ പ്രതിസന്ധിയിലാക്കി അധ്യാപകരുടെ സമരം. സേവന വേതന വ്യവസ്ഥകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ നടത്തിയ പ്രതിഷേധം ആക്രമാസക്തമായി. പ്രതിഷേധത്തിനിടെ അധ്യാപകരും പൊലീസുകാരും തമ്മിൽ തെരുവിൽ എറ്റുമുട്ടി.

വേതന വർദ്ധനവുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകൾ സർക്കാ‍ർ പാലിക്കാത്തതിനെ തുടർന്നാണ് അധ്യാപകസംഘടനകൾ തെരുവിലിറങ്ങിയത്. ഡിഎ വ‍ർദ്ധിപ്പിക്കുക, കരാർ അധ്യാപകരുടെ ശമ്പളം ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് അധ്യാപകർ മുന്നോട്ട് വയ്ക്കുന്നത്. ജാഥയായി ബികാസ് ഭവനിലെ വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തേക്ക് എത്തിയ അധ്യാപകരെ പൊലീസ് തടഞ്ഞു. ഇതാണ് സംഘർഷത്തിനിടയക്കിയത്. 

ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ച അധ്യാപകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. സമരക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. മണിക്കൂ‍റുകൾ നീണ്ട സംഘർഷത്തിനൊടുവില്‍ അധ്യാപകർ റോഡിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. തുടർന്ന്  ചർച്ചയാവാമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പിലാണ് സമരക്കാര്‍ പിരിഞ്ഞത്. 

കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാരിനെതിരെ അധ്യാപകര്‍ സൂചന സമരം നടത്തിയിരുന്നു. അധ്യാപകര്‍ നടത്തുന്ന സമരത്തിന് രാഷ്ട്രീയ പിന്തുണയുണ്ടോയെന്ന് വ്യക്തമല്ല. എന്നാല്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന ആരോപണവുമായി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. പിന്നാലെ ഡോക്ടര്‍മാരുടെ സമരത്തിന് ബിജെപി ബംഗാള്‍ ഘടകം പിന്തുണയറിക്കുകയും ചെയ്തു. സർക്കാരിനെതിരെ അടിക്കടി സമരങ്ങൾ ശക്തമാകുന്നത് മമതയ്ക്കതിരെ ബിജെപിക്ക് പ്രയോഗിക്കാനുള്ള ആയുധങ്ങളാവുകയാണ്.

Follow Us:
Download App:
  • android
  • ios