Agnipath protest  അഗ്നിപഥ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും.

ദില്ലി: അഗ്നിപഥ് പ്രതിഷേധങ്ങളുടെ (Agnipath protest ) പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥ് നിയമന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സേനാ തലവന്മാർ പ്രധാനമന്ത്രിയെ ധരിപ്പിക്കും. മൂന്നുപേരുമായും വേവ്വെറെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. 

പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാറുമായാണ് ആദ്യ കൂടിക്കാഴ്ച.അഗ്നിപഥ് റിക്രൂട്ട്മെന്‍റ് നടപടികളുടെ സേനകൾ മുന്നോട്ട് പോകുന്നതിനിടെയാണ് കൂടിക്കാഴ്ച. അതേസമയം അഗ്നിപഥ് പ്രക്ഷോഭത്തെ തുടർന്ന് അതീവ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്ന ബീഹാറിൽ ഗ്രാമീണ മേഖലകളിൽ അടക്കം രാത്രിക്കാല പട്രോളിംഗ് ശക്തമാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെയിരിക്കാനാണ് നടപടിയെന്ന് പൊലീസ്. മാവോയിസ്റ്റ് സ്വാധീനമേഖലകളിൽ പൊലീസുകാർക്കൊപ്പം കമാൻഡോ സംഘവും ഉണ്ട്. 

അതേ സമയം, അഗ്നിപഥ് പദ്ധതിക്കുള്ള രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങുമെന്ന് വ്യക്തമാക്കി കരസേന വിജ്ഞാപനമിറക്കി. വിമുക്തഭട പദവി അഗ്നിവീറുകൾക്ക് ഉണ്ടാവില്ലെന്നും സേനയുടെ അറിയിപ്പിൽ പറയുന്നു. പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസ്സായാവർക്കാണ് സേനയിൽ അഗ്നിവീറുകളായി വിവിധ തസ്തികകളിൽ അവസരമുണ്ടാകുക. ഇരുപത്തിയഞ്ച് ശതമാനം പേർക്ക് നാല് വർഷത്തെ സേവനത്തിനു ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകുമെന്ന് സേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നു. 

Read more: നേതാക്കൾക്കെതിരായ നടപടിയിലും, അഗ്നിപഥ് പദ്ധതിയിലും രാഷ്ട്രപതിക്ക് നിവേദനം നൽകി കോൺഗ്രസ്

എന്നാൽ അഗ്നിവീറുകൾക്ക് വിമുക്തഭട പദവിയോ വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, കാൻറീൻ സൗകര്യം എന്നിവയോ ഉണ്ടായിരിക്കില്ല. അറിയിപ്പ് വരുന്ന ദിവസം സേനയുടെ കേന്ദ്രങ്ങളിൽ പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാഗ്രതയ്ക്കുള്ള നിർദ്ദേശം സർക്കാർ നല്കിയിരുന്നു. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ചില സംഘടനകൾ ഇന്നലെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതിന് പിന്നാലെയുള്ള സുരക്ഷാ നടപടികൾ പല സംസ്ഥാനങ്ങളിലും ജനങ്ങളെ വലച്ചിരുന്നു.

Read more:'നാല് വർഷത്തേക്ക് സൈനിക സേവനമെന്ന ആശയം തെറ്റ്', അഗ്നിപഥ് പിൻവലിക്കണം: മക്കൾ നീതി മയ്യം

595 ട്രയിനുകൾ റദ്ദാക്കി

ഇന്നലെ വന്ന കണക്കുകൾ പ്രകാരം രാജ്യത്ത് അഗ്നിപഥ് പ്രതിഷേധം കണക്കിലെടുത്ത് 595 ട്രയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചിരുന്നു. 208 മെയിലും 379 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. നാല് മെയിൽ എക്സ്പ്രസ്, ആറ് പാസഞ്ചർ ട്രയിനുകൾ എന്നിവ ഭാഗികമായും റദ്ദാക്കി. അഗ്നിപഥ് പദ്ധതിക്കെതിരെ ചില സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനെതിരായ സുരക്ഷാ നടപടിയിൽ ജനം വലഞ്ഞു. ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ പല സ്റ്റേഷനുകളിലും യാത്രക്കാർ കുടുങ്ങി. ദില്ലിയുടെ അതിർത്തികളിൽ റോഡ് ഗതാഗതം സ്തംഭിച്ചു. യുപിയിൽ നിന്നും ഹരിയാനയിൽ നിന്നും ദില്ലിയിലേക്ക് വരുന്ന പാതകളിൽ പൊലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ട്രാഫിക് സ്തംഭിച്ചു. ഝാർഖണ്ടിൽ സ്കൂളുകൾക്ക് ഇന്ന് അവധി നല്കി. പരീക്ഷകളും മാറ്റിവച്ചു.