കൃഷി മന്ത്രി വിളിച്ച യോഗത്തിൽ കാർഷിക സർവ്വകലാശാലയിൽ ഫീസ് കുറയ്ക്കാൻ തീരുമാനമായി. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്.
തിരുവനന്തപുരം: കാർഷിക സർവ്വകലാശാലയിൽ ഫീസ് കുറയ്ക്കാൻ തീരുമാനം. കൃഷി മന്ത്രി ഇന്ന് സർവ്വകലാശാല അധികൃതരുമായി ചേർന്ന് ഉന്നതതല യോഗം വിളിച്ചുകൂട്ടിയിരുന്നു. ഈ യോഗത്തിലാണ് ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്.
സർവ്വകലാശാലയിലെ ഫീസ് കുറയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അടിയന്തരമായി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കുട്ടികൾക്ക് പണത്തിൻ്റെ പേരിൽ പഠന അവസരം ഇല്ലാതാകാൻ പാടില്ല. സഹായിക്കാൻ കഴിയുന്ന എല്ലാ രീതിയിലും സഹായിക്കും. ഫീസ് വർധനയിൽ ഗണ്യമായ കുറവ് വരുത്താനാണ് നിർദേശിച്ചത്. സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിലും കുട്ടികൾ പഠിക്കേണ്ട എന്ന് പറയാൻ കഴിയില്ല. ഏത് മാർഗത്തിലും പഠിക്കാൻ സൗകര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
കാർഷിക സർവ്വകലാശാലയിൽ ഫീസ് കൂട്ടിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. എസ്എഫ്ഐ ഉൾപ്പടെയുള്ള സംഘടനകൾ വൻ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ, അർജുൻ എന്ന വിദ്യാർത്ഥി കോളേജിന് മുന്നിൽ നിന്നും ഒരു വീഡിയോ പങ്കുവെച്ചത് വലിയ ചർച്ചയുമായിരുന്നു. അമിതമായ ഫീസ് താങ്ങാൻ കഴിയുന്നില്ല, സ്വകാര്യ കോളേജിനേക്കാൽ വലിയ ഫീസ് വരുന്നതിനാൽ പഠനം നിർത്തുകയാണ് തുടങ്ങിയ കാര്യങ്ങളാണ് അർജുൻ വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം വന്നത്.



