3 മാസത്തിനിടെ രാജിവെച്ചത് 43 പൈലറ്റുമാര്‍; റദ്ദാക്കിയത് 630 ലേറെ സര്‍വ്വീസുകള്‍; അടച്ചുപൂട്ടുമോ അകാസ?
രാജിവച്ച പൈലറ്റ്മാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ദില്ലി: പൈലറ്റുമാർ കൂട്ടരാജി വച്ചതോടെ സ്വകാര്യ വിമാന കമ്പനിയായ അകാസ എയർ കടുത്ത പ്രതിസന്ധിയിൽ. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നതോടെ കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സ്ഥാപനം അടച്ച് പൂട്ടേണ്ടി വരുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സിഇഒ ജീവനക്കാർക്ക് ഇമെയിൽ അയച്ചു.
മൂന്ന് മാസത്തിനിടെ 43 പൈലറ്റുമാരാണ് അകാസ എയറിൽ നിന്ന് രാജി വച്ചത്. പൈലറ്റുമാർക്ക് ക്ഷാമം നേരിട്ടതോടെ ഓഗസ്റ്റിൽ 630ലേറെ സർവീസുകളാണ് റദ്ദാക്കിയത്. ഈ മാസം അത് 700 കടക്കുമെന്നാണ് കമ്പനി ദില്ലി ഹൈക്കോടതിയെ അറിയിച്ചത്. പൈലറ്റുമാർ എയർ ഇന്ത്യയിലേക്ക് ചേക്കേറിയെന്നാണ് വിവരം. അതെന്തായാലും നോട്ടീസ് പിരീഡിന് കാത്ത് നിൽക്കാതെ പോയതാണ് പൈലറ്റുമാരെ കോടതി കയറ്റാൻ കമ്പനി തീരുമാനിച്ചത്.
ഫസ്റ്റ് ഓഫീസർക്ക് 6 മാസവും ക്യാപ്റ്റന് 1 വർഷവുമാണ് നോട്ടീസ് പിരീഡ്. 23 കോടി നഷ്ടപരിഹാരം വേണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. സ്ഥിതി ഈ വിധമെങ്കിൽ മുന്നോട്ട് പോവാനാകില്ലെന്ന് കോടതിയിൽ കമ്പനി വാദം നിരത്തി. 56 വിമാനങ്ങൾക്ക് കൂടി കമ്പനി ഓർഡർ നൽകി കാത്തിരിക്കുമ്പോഴാണ് പൈലറ്റുമാർ രാജി വയ്ക്കുന്നത്. ജീവനക്കാരിലെ പരിഭ്രാന്തി ഒഴിവാക്കാനാണ് സിഇഒ വിനയ് ദുബെ ജീവനക്കാർക്ക് ഇമെയിൽ അയച്ചത്.
പൈലറ്റുമാരുടെ ക്ഷാമം ഇല്ലെന്നും പരിശീലനം പൂർത്തിയാക്കി കൂടുതൽ പേർ എത്തുമെന്നും പറയുന്നു. സാമ്പത്തിക നിലയിലും ആശങ്ക വേണ്ടെന്നും വിനയ് ദുബെ പറയുന്നു. എയർ ഇന്ത്യയും ഇൻഡിഗോയുമടക്കം കമ്പനികൾ കൂടുതൽ വിമാനങ്ങൾക്ക് ഓർഡർ നൽകുമ്പോൾ പൈലറ്റുമാരുടെ എണ്ണം തികയ്ക്കുക നിലവിലെ സാഹചര്യത്തിൽ കമ്പനികൾക്ക് എളുപ്പമല്ല. തിരിച്ച് വരവിന് ശ്രമിക്കുന്ന ജെറ്റ് എയർവെയ്സിനും ഗോ ഫസ്റ്റിനും ഇതേ പ്രശ്നമുണ്ട്.
Akasa Airline: വിലകുറഞ്ഞ വിമാനയാത്ര; ഇൻഡിഗോയെ കടത്തി വെട്ടുമോ ആകാശ