തമിഴ്നാട്ടിൽ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ, തന്റെ പാർട്ടിയിലെ 108 എംഎൽഎമാരും രാജിവെക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം മുന്നറിയിപ്പ് നൽകി. 

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം മുന്നറിയിപ്പ് നൽകിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. ദ്രാവിഡ പാർട്ടികൾ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് റിപ്പോർട്ട്. ജനങ്ങളുടെ വോട്ട് നേടിയ പാർട്ടിയെ ഒഴിവാക്കി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഇരു പാർട്ടികളും ഒത്തുകളിക്കുന്നതായി ടിവികെ സംശയിക്കുന്നു. 108 സീറ്റുകൾ നേടിയ ടിവികെ, ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാൽ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും ടിവികെ വാദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ ഗവർണർ ആർ.വി. അർലേക്കർ വിജയ്ക്ക് അവകാശവാദം ഉന്നയിക്കാൻ അനുമതി നിഷേധിച്ചു. ഭൂരിപക്ഷം തികയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. ഭൂരിപക്ഷം കൈവരിക്കുന്നതിനായി വിജയ് അവതരിപ്പിച്ച പദ്ധതിയും അദ്ദേഹം അംഗീകരിച്ചില്ല. 118 നിയമസഭാംഗങ്ങളുടെ പിന്തുണാ കത്തുകൾ നൽകണമെന്ന് ഗവർണർ നിർബന്ധിച്ചതോടെയാണ് സർക്കാർ രൂപീകരണം പ്രതിസന്ധിയിലായത്. തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷ പിന്തുണ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് ഗവർണർ വിശദീകരിച്ചു.

ഭൂരിപക്ഷം നേടാൻ ടിവികെയ്ക്ക് 10 സീറ്റുകൾ കൂടി ആവശ്യമുണ്ട്. ഇടതുപക്ഷവുമായും ചില ചെറിയ പാർട്ടികളുമായും ചർച്ചകൾ നടക്കുന്നുണ്ട്. അതോടൊപ്പം പാർട്ടി കോടതിയെ സമീപിക്കാൻ പദ്ധതിയിടുന്നതായും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഡിഎംകെ യോഗം ചേർന്നതോടെയാണ് അഭ്യൂഹം ഉടലെടുത്തത്. പാർട്ടി മേധാവി എംകെ സ്റ്റാലിനെ അടിയന്തര തീരുമാനങ്ങൾ എടുക്കാൻ പാർട്ടി അധികാരപ്പെടുത്തി. വീണ്ടും ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കുകയും സ്ഥിരതയുള്ള സർക്കാർ സ്ഥാപിക്കുകയും വർഗീയ ശക്തികൾക്ക് ഇടം നൽകാതിരിക്കുക എന്നിവയാണ് പ്രാഥമിക ലക്ഷ്യമെന്നും ഡിഎംകെ അറിയിച്ചു. 

ഡിഎംകെ തങ്ങളുടെ എല്ലാ എംഎൽഎമാരോടും മെയ് 10 വരെ ചെന്നൈയിൽ തന്നെ തുടരാനും ആവശ്യപ്പെട്ടു. ഡിഎംകെയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഇ പളനിസ്വാമി മുഖ്യമന്ത്രിയാകുന്ന ഒരു പദ്ധതി പരിഗണിക്കുന്നുണ്ടെന്ന് ഡിഎംകെയിലെ ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചു. വിജയ് അധികാരത്തിൽ വന്നാൽ എംജി രാമചന്ദ്രനെപ്പോലെയാകുമെന്നും അദ്ദേഹത്തെ പുറത്താക്കുക അസാധ്യമാണെന്നും ഭയപ്പെടുന്നു.