സമൂഹമാധ്യമ നിയന്ത്രണം; എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക്, സ്വകാര്യത മാനിക്കുമെന്ന് കേന്ദ്രം
പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി: സാമുഹ്യമാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്. സമൂഹ മാധ്യമ പ്രൊഫാലുകൾ ആധാറുമായി ബന്ധപ്പെടുത്തന്നതുമായി ബന്ധപ്പെട്ടതടക്കം വിവിധ ഹൈക്കോടതികളിൽ പരിഗണനയിലിരിക്കുന്ന ഹർജികളെല്ലാം സുപ്രീം കോടിതിയിലേക്ക് മാറ്റണമെന്ന ഹർജിയാണ് സുപ്രീം കോടതി അംഗീകരിച്ചത്. ഈ ആവശ്യമുന്നയിച്ച് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള കമ്പനികളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനായി കൊണ്ടുവരുന്ന മാര്‍ഗ്ഗരേഖ ആരുടെയും സ്വകാര്യതയെ തടസ്സപ്പടുന്നതാകില്ലെന്ന് കേന്ദ്ര സര്‍ക്കാര് സുപ്രീംകോടതിയെ അറിയിച്ചു. ദേശീയസുരക്ഷയും ദേശീയ താല്പര്യവും കൂടി പരിഗണിച്ചായിരിക്കണം സ്വകാര്യത എന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി വാദിച്ച സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്ത കോടതിയെ അറിയിച്ചത്.
സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയാൻ കേന്ദ്രം മാര്‍ഗ്ഗരേഖ കൊണ്ടുവരണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജനുവരി ആദ്യവാരത്തോടെ മാര്‍ഗരേഖ കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.