അലിഗഢ് സംഘർഷം; ആക്രമണത്തിന് പിന്നിൽ വിദ്യാർത്ഥിനികളെന്ന് മജിസ്ട്രേറ്റ്
കിഴക്കന്‍ ദില്ലിയിലെ ജഫ്രബാദില്‍ സിഎഎ അനുകൂലികളും സമരക്കാരും തമ്മില്‍ കല്ലേറുണ്ടായതിന് പിന്നാലെയാണ് അലിഗഢിലും സംഘർഷമുണ്ടായത്.
അലിഗഢ്: ജഫ്രബാദിന് പിന്നാലെ അലിഗഢിലും സംഘർഷം. അലിഗഢിലെ ദില്ലി ഗേറ്റിലാണ് സംഘർഷം നടന്നത്. കാറുകൾ കത്തിക്കപ്പെട്ടു. അലിഗഢ് മുസ്ലീം സർവകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥിനികൾ ആണ് സംഭവത്തിന് പിന്നിൽ എന്ന് അലിഗഢ് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രഭൂഷൺ സിംഗ് ആരോപിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആക്രമണം അഴിച്ച് വിട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മജിസ്ട്രേറ്റ് അറിയിച്ചു. സംഘർഷത്തിൽ ഉണ്ടായ നാശ നഷ്ടങ്ങൾ ഇവരിൽ നിന്ന് ഈടാക്കുമെന്നും ചന്ദ്രഭൂഷൺ സിംഗ് വ്യക്തമാക്കി. ജില്ലയിൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കിഴക്കന്‍ ദില്ലിയിലെ ജഫ്രബാദില്‍ സിഎഎ അനുകൂലികളും സമരക്കാരും തമ്മില്‍ കല്ലേറുണ്ടായതിന് പിന്നാലെയാണ് അലിഗഢിലും സംഘർഷമുണ്ടായത്. ഭീം ആര്‍മി പ്രഖ്യാപിച്ച ഭാരത് ബന്ദോടെ സീലും പൂരിലും ചാന്ദ് ബാഗിലും ഷഹീന്‍ബാഗ് മോഡല്‍ സമരം തുടങ്ങിയിട്ടുണ്ട്.
ഒരിടവേളയ്ക്കുശേഷമാണ് പരത്വ നിയമ ഭേദഗതി സമരം ദില്ലിയില്‍ അക്രമാസക്തമാകുന്നത്. ജഫ്രബാദിൽ സ്ത്രീകൾ തുടങ്ങിയ ഉപരോധസമരത്തിനെതിരെ ബിജെപി നേതാവ് കപിൽ മിശ്ര പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് പൗരത്വ ഭേദഗതിക്ക് അനൂകൂലമായി മൗജ്പൂരിൽ സംഘടിപ്പിച്ച് പരിപാടിക്കിടെ സംഘർഷം ഉണ്ടായത്.
ജഫ്ബാരാദിലെ സമരവേദിയിലേക്കുള്ള റോഡിന് ഇരുവശവുമായി പരസ്പരം ചേരിതിരഞ്ഞ് കല്ലേറിഞ്ഞു. തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ആളുകളെ ഓടിച്ചത്.