അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലീങ്ങളെ വെടിവെക്കുന്നതായി ചിത്രീകരിക്കുന്ന എഐ വീഡിയോ ബിജെപി പങ്കുവെച്ചത് വലിയ വിവാദമായി. ഇതിനെ വംശഹത്യയ്ക്കുള്ള ആഹ്വാനമായി കണ്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.  

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലീം വിഭാഗത്തിന് നേരെ വെടിയുതിർക്കുന്നതായി ചിത്രീകരിക്കുന്ന എഐ വീഡിയോ പങ്കുവെച്ച അസം ബിജെപിയുടെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. വംശഹത്യയ്ക്കുള്ള പരസ്യമായ ആഹ്വാനമാണിതെന്നും ഇതിനെതിരെ കോടതി അടിയന്തരമായി ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബിജെപി ഇല്ലാത്ത അസം എന്ന പേരിൽ പങ്കുവെച്ച വീഡിയോയിൽ മുസ്ലീം വിഭാഗം അസമിനെ കീഴടക്കുന്നതായും അവരെ മുഖ്യമന്ത്രി തോക്കെടുത്ത് നേരിടുന്നതായും ചിത്രീകരിച്ചിരിക്കുന്നു. മുസ്ലീം ജനസംഖ്യ 90 ശതമാനമായി മാറുമെന്ന തെറ്റായ കണക്കുകളും വീഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തിയതോടെ അസം ബിജെപി തങ്ങളുടെ ഔദ്യോഗിക പേജുകളിൽ നിന്ന് ഈ വീഡിയോ നീക്കം ചെയ്തു. എന്നാൽ വീഡിയോ ഡിലീറ്റ് ചെയ്തതുകൊണ്ട് ചെയ്ത കുറ്റം ഇല്ലാതാകുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

ഇത് വെറുമൊരു ട്രോളായി കാണരുത്. മുസ്ലീങ്ങൾക്കെതിരെയുള്ള വംശഹത്യയ്ക്കുള്ള ആഹ്വാനമാണിത്. ബിജെപിയുടെ സ്വപ്നമാണ് ഈ വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നത്, എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസം ബിജെപിയുടെ നടപടി യുഎപിഎ വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മതവിദ്വേഷം വളർത്തുന്നതിലൂടെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ബിജെപി ലംഘിച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വീഡിയോ വിവാദത്തിനിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും കോൺഗ്രസ് നേതാവ് ഗൗറവ് ഗോഗോയിയും തമ്മിലും വാക് പോര് കടുത്തു. ഗൗറവ് ഗോഗോയിയുടെ ഭാര്യയ്ക്ക് പാകിസ്താൻ ഏജന്റുമാരുമായി അടുത്ത ബന്ധമുണ്ടെന്നും ഗോഗോയി ഒരു 'പാക് ഏജന്റ്' ആണെന്നുമാണ് മുഖ്യമന്ത്രി ആരോപിച്ചത്. മുഖ്യമന്ത്രിയുടേത് പച്ചക്കള്ളമാണെന്നും സ്വന്തം അഴിമതികൾ മൂടിവയ്ക്കാനാണ് ഇത്തരം വർഗീയ പരാമർശങ്ങൾ നടത്തുന്നതെന്നും ഗൗറവ് ഗോഗോയി തിരിച്ചടിച്ചു.