അയോധ്യ ക്ഷേത്രക്കൊള്ള വിവാദത്തിൽ യോഗി ആദിത്യനാഥും അഖിലേഷ് യാദവും തമ്മിൽ രൂക്ഷമായ വാക്പോര്. രാമഭക്തരെ വെടിവച്ച പാരമ്പര്യമാണ് എസ്പിയുടേതെന്ന് യോഗി ആരോപിച്ചപ്പോൾ, വിശ്വാസത്തെ നോക്കുകുത്തിയാക്കിയവരെ യോഗി സംരക്ഷിക്കുകയാണെന്ന് അഖിലേഷ് തിരിച്ചടിച്ചു
ലഖ്നൗ: അയോധ്യ ക്ഷേത്രക്കൊള്ള വിവാദത്തിൽ മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൗലവിമാരുടെയും മൊല്ലാക്കമാരുടെയും മുൻപിൽ മുട്ടുകുത്താനല്ലാതെ നിങ്ങൾക്ക് എന്തറിയാമെന്നാണ് യോഗി ചോദിച്ചത്. അധികാരത്തിലെത്തിയാൽ അയോധ്യയെ സ്വർഗമാക്കുമെന്ന് പറയുന്നത് കേട്ടിട്ട് പുച്ഛം തോന്നുന്നുവെന്നും രാമഭക്തരെ വെടിവച്ച പാരമ്പര്യമാണ് സമാജ് വാദി പാർട്ടിയുടേതെന്നും യോഗി അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ തിരിച്ചടിച്ച് അഖിലേഷും രംഗത്തെത്തി. യോഗിയുടെ ആദ്യ പരിഗണന രാജ്യമോ അതോ സംഭാവനയോ എന്നായിരുന്നു അഖിലേഷിന്‍റെ ചോദ്യം. വിശ്വാസത്തെ നോക്കുകുത്തിയാക്കിയവരെ യോഗി സംരക്ഷിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു. അയോധ്യ സംഭാവന തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എസ് പി അധ്യക്ഷൻ ആവശ്യപ്പെട്ടു. അതിനിടെ ക്ഷേത്രക്കൊള്ളയിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു. നാല്, അഞ്ച് മാസങ്ങൾക്കുള്ളിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയാലേ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാകൂ എന്നും വി എ ച്ച്പി വർക്കിംഗ് പ്രസിഡന്‍റ് അലോക് കുമാർ ചൂണ്ടിക്കാട്ടി.
വമ്പൻ സ്രാവുകളുണ്ടെന്ന് പ്രിയങ്ക ഗാന്ധി
അതേസമയം അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിന് പിന്നിൽ വൻ അഴിമതിയാണ് നടന്നതെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടത്. സാധാരണക്കാരായ തൊഴിലാളികൾക്ക് മാത്രമായി സി സി ടി വികൾ ഓഫാക്കി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്താൻ കഴിയില്ല. ഇതിന് പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടെന്ന് വ്യക്തമാണെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. സംഭാവന പിരിക്കാൻ ആഹ്വാനം നൽകിയ നേതാക്കൾ ഇതിന് മറുപടി പറയണമെന്നും ഈ ക്രൂരമായ പ്രവൃത്തിയിൽ പങ്കാളികളായവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന കോൺഗ്രസ് നിലപാടും പ്രിയങ്ക ആവർത്തിച്ചു. സത്യത്തിന്റെയും ധർമ്മത്തിന്റെയും പ്രതീകമായ ശ്രീരാമന്റെയും അദ്ദേഹത്തിന്റെ കോടിക്കണക്കിന് ഭക്തരുടെയും വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട് നടന്ന ഈ കൊള്ളയും തട്ടിപ്പും രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു. രാമക്ഷേത്രത്തിൽ മോഷണം നടത്തിയവർ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാന തത്വങ്ങളെ നിഷേധിക്കുന്ന വലിയ പാപമാണ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തുന്നതിന് പകരം അത് ഒതുക്കിതീർക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു.
