വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അസംഖാന്‍; സ്വീകരിക്കില്ലെന്ന് രമാദേവി
മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെയാണ് എസ്പി എംപി അസം ഖാന്‍ ബിജെപി എംപി രമാദേവിയോട് മോശമായി സംസാരിച്ചത്. രമാദേവി സ്പീക്കര്‍ ചെയറിലിരിക്കെയാണ് ആസംഖാന്‍ വിവാദ പരാമര്‍ശം ഉന്നയിച്ചത്. 'എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാൻ തോന്നുന്നു'. എന്നായിരുന്നു അസംഖാന്‍റെ പരാമര്‍ശം.
ദില്ലി: ബിജെപി എംപി രമാദേവിയെക്കുറിച്ചുള്ള വിവാദ പരാർശത്തിൽ സമാജ്‍വാജി പാർട്ടി എംപി അസംഖാൻ മാപ്പ് പറഞ്ഞു. എന്നാൽ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് രമാദേവി വ്യക്തമാക്കി. രമാദേവിയെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്കില്ലെന്ന് അസംഖാൻ ലോകസഭയിൽ വ്യക്തമാക്കിയെങ്കിലും ഇത് അംഗീകരിക്കാൻ രമാദേവി തയ്യാറായില്ല. അസംഖാനെ അഖിലേഷ് യാദവ് പിന്തുണച്ചതിലും രമാദേവി പ്രതിഷേധം അറിയിച്ചു. പ്രശ്നം സമവായത്തിലെത്തിക്കാനായി അഖിലേഷ് യാദവും അസംഖാനും രമാദേവിയും ഇന്ന് സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെയാണ് എസ്പി എംപി അസം ഖാന്‍ ബിജെപി എംപി രമാദേവിയോട് മോശമായി സംസാരിച്ചത്. രമാദേവി സ്പീക്കര്‍ ചെയറിലിരിക്കെയാണ് ആസംഖാന്‍ വിവാദ പരാമര്‍ശം ഉന്നയിച്ചത്. 'എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാൻ തോന്നുന്നു'. എന്നായിരുന്നു അസംഖാന്‍റെ പരാമര്‍ശം.
ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും പരാമര്‍ശം നീക്കണമെന്നും രമാദേവി അപ്പോൾ തന്നെ ആവശ്യപ്പെട്ടു. ഇതോടെ അസംഖാന്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രമാദേവി വളരെ ബഹുമാനിതയാണെന്നും എനിക്ക് സഹോദരിയെപ്പോലെയാണെന്നും ആസംഖാന്‍ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. സ്പീക്കര്‍ കസേരയില്‍ തിരിച്ചെത്തിയ ഓം ബിര്‍ല അസംഖാനെതിരെ ശക്തമായി രംഗത്തുവരികയും അസംഖാന്‍ സഭയില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തന്‍റെ പരാമര്‍ശം അസഭ്യമാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു ആസംഖാന്‍ അന്ന് നിലപാടെടുത്തത്.
തുടർന്ന് അസംഖാന് പിന്തുണയുമായി എസ്പി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തുകയും ഇരുവരും ലോക്സഭയില്‍ നിന്നിറങ്ങിപ്പോകുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിര്‍ സ്ഥാനാര്‍ത്ഥിയും നടിയുമായ ജയപ്രദക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് അസം ഖാനെ 72 മണിക്കൂര്‍ പ്രചാരണത്തില്‍നിന്ന് വിലക്കിയിരുന്നു.