ബാലാകോട്ട് ആക്രമണത്തില്‍ പാക് പട്ടാളക്കാരോ സാധാരണക്കാരോ കൊല്ലപ്പെട്ടിട്ടില്ല: സുഷമ സ്വരാജ്
പുല്‍മാവ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണയുണ്ടായിരുന്നു.
ദില്ലി: ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പാകിസ്ഥാന്‍ പട്ടാളക്കാര്‍ക്കോ സാധാരണ ജനങ്ങള്‍ക്കോ ജീവഹാനിയുണ്ടായിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പകരമായാണ് ഫെബ്രുവരി 26 ന് ബാലാക്കോട്ടിലെ ജെയ്ഷെ ഇ മുഹമ്മദ് ട്രെയ്നിങ്ങ് ക്യാപ് ഇന്ത്യ തകര്‍ത്തത്. സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായാണ് വ്യോമാക്രമണം നടത്തിയതെന്നും പാകിസ്ഥാനിലെ സാധാരണക്കാരായ ജനങ്ങളെയോ അവരുടെ പട്ടാളത്തെയോ ആക്രമിക്കാനായിരുന്നില്ല വ്യോമാക്രമണമെന്നും, സുഷമ കൂട്ടിച്ചേര്‍ത്തു.
പുല്‍മാവ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണയുണ്ടായിരുന്നു.
പാകിസ്ഥാനിലെ സാധാരണക്കാരെ ആക്രമിക്കാതെയാണ് ഇന്ത്യന്‍ സൈന്യം വിജയകരമായി തിരിച്ചെത്തിയതെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വനിതാ വിഭാഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുഷമ.
2008 ല്‍ മുംബൈ ഭാകരാക്രമണം നടന്ന സമയത്ത് പാകിസ്ഥാനെ അന്താരാഷ്ട സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. 14 രാജ്യങ്ങളില്‍ നിന്നുള്ള 40 വിദേശികളാണ് അന്ന് കൊല്ലപ്പെട്ടത്. അന്ന് യുപിഎ സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അന്നത്തെ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നെന്നും സുഷമ ആരോപിച്ചു. 2014 ലേതു പോലെ ഇത്തവണയും ബിജെപി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും സുഷമ പ്രത്യാശ പ്രകടിപ്പിച്ചു.
1998-2004 കാലയളവില്‍ വാജ് പേയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാറാണ് ഉണ്ടായിരുന്നത്. സഖ്യ സര്‍ക്കാറായതിനാല്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഭരണമായിരുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്നതിനാല്‍ മോദി സര്‍ക്കാറിന് അത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നില്ല. അതുകൊണ്ട് എല്ലാം കൃത്യമായി ചെയ്യാന്‍ മോദിക്ക് സാധിച്ചെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.