ഡോക്യുമെന്‍ററിക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയതോടെ ആദ്യ ഭാഗം കാണാവുന്ന മറ്റ് ലിങ്കുകള്‍ പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ പങ്കുവെച്ചു.

ദില്ലി: പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി നാളെ പുറത്ത് വിടാനിരിക്കേ ജാഗ്രത കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ആദ്യ ഭാഗം പുറത്ത് വന്നപ്പോഴുണ്ടായ ജാഗ്രത കുറവ് നികത്താന്‍ സമൂഹമാധ്യമ കമ്പനികള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നാളെ പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്‍ററിക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയതോടെ ആദ്യ ഭാഗം കാണാവുന്ന മറ്റ് ലിങ്കുകള്‍ പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ പങ്കുവെച്ചു.

ഡോക്യുമെന്‍ററി വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ് പ്രതിപക്ഷം. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്‍ററി നീക്കം ചെയ്യുകയാണെങ്കില്‍, മറ്റ് ലിങ്കുകള്‍ പങ്കുവച്ച് പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറിയക് ഒബ്രിയാന്‍, മൊഹുവ മൊയ്ത്ര, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി എന്നിവര്‍ പുതിയ ലിങ്കുകള്‍ ട്വീറ്റ് ചെയതു. മറയ്ക്കാനൊന്നുമില്ലെങ്കില്‍ ഡോക്യുമെന്‍ററിയെ സര്‍ക്കാര്‍ എന്തിന് ഭയക്കുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ ചോദിച്ചു. 

Also Read: ബിബിസി ഡോക്യുമെൻ്ററി; സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം തുടർന്ന് വാർത്ത വിതരണ മന്ത്രാലയം

യുകെ വിദേശകാര്യ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഡോക്യുമെന്‍ററി പങ്ക് വയ്ക്കുന്നത്. ഡോക്യുമെന്‍ററി പുറത്ത് വന്നതിന് ശേഷവും മുന്‍ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയുമാണ്. ഈ ഘടകങ്ങളാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അടിയന്തര സാഹചര്യത്തില്‍ പ്രയോഗിക്കുന്ന ഐടി വകുപ്പിലെ ആക്ട് പ്രയോഗിച്ച് ഡോക്യുമെന്‍ററി നിരോധിച്ചതിനെതിരെയും വിമര്‍ശനമുയരുകയാണ്. രാജ്യത്തിന്‍റെ അഖണ്ഡതക്കും, സുരക്ഷക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് കണ്ടാല്‍ ഉള്ളടക്കം നിരോധിക്കാമെന്ന 2021ലെ ഐടി നിയമത്തിലെ 16ാം വകുപ്പ് ഉപയോഗിച്ചാണ് ഡോക്യുമെന്‍ററി നിരോധിച്ചത്. 

നേരത്തെ ചില ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ നിരോധിച്ചതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും പരിഗണനയിലുണ്ട്. ആഭ്യന്തരമന്ത്രാലയവും, വിദേശകാര്യമന്ത്രാലയവും വിശദമായി വിലയിരുത്തിയ ശേഷമാണ് ഡോക്യുമെന്‍ററിക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുടെ ന്യായീകരണം.