Asianet News MalayalamAsianet News Malayalam

Omicron : ഒമിക്രോൺ; ബം​ഗളൂരുവിലെ ഡോക്ടർ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്തിരുന്നു

ബം​ഗളൂരുവിലെ നക്ഷത്ര ഹോട്ടലിൽ നടന്ന പരിപാടികളിൽ വിദേശികൾ പങ്കെടുത്തിരുന്നു. ഇവരുടെ പട്ടിക തയാറാക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

bengaluru doctor confirmed with omicron  attended international medical conference earlier
Author
Bengaluru, First Published Dec 4, 2021, 10:06 AM IST

ബം​ഗളൂരു: ബം​ഗളൂരുവിൽ (Bengaluru) ഒമിക്രോൺ (Omicron) സ്ഥിരീകരിച്ച ഡോക്ടർ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്തിരുന്നതായി റിപ്പോർട്ട്. ബം​ഗളൂരുവിലെ നക്ഷത്ര ഹോട്ടലിൽ നടന്ന പരിപാടികളിൽ വിദേശികൾ പങ്കെടുത്തിരുന്നു. ഇവരുടെ പട്ടിക തയാറാക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഡോക്ടർ വിദേശരാജ്യങ്ങളൊന്നും സന്ദർശിച്ചിരുന്നില്ല എന്നതിനാൽ എവിടെ നിന്നാണ് രോ​ഗം പകർന്നതെന്ന ആശങ്ക നിലനിൽക്കുകയായിരുന്നു. ബം​ഗളൂരുവിലെത്തിയ 10 ദക്ഷിണാഫ്രിക്കൻ സ്വദേശികൾക്കായി ബം​ഗളൂരുവിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇവർ ന​ഗരം വിട്ട് പോയതായി സംശയിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. 

ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ (Karnataka) കര്‍ശന നിയന്ത്രണം തുടരുകയാണ്. ബം​ഗളൂരുവില്‍ പ്രവേശിക്കാന്‍ കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പൊതുഇടങ്ങളില്‍ കൊവിഡ് വാക്സീൻ രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. കേരളത്തിൽ നിന്ന് എത്തുന്നവർക്കും കർശന പരിശോധനയാണ്. 

Read Also: പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിലെ രോഗവ്യാപന നിരക്കിൽ ആശങ്ക; പട്ടികയിൽ കേരളത്തിലെ 9 ജില്ലകൾ

ഒമിക്രോണ്‍ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്‍റെ സജീവപരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്നലെ അറിയിച്ചിരുന്നു .നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മന്ത്രി  ലോക്സഭയില്‍ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കത്തില്‍ വരുന്നവരെ  എഴുപത്തി രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിലവിലെ വാക്സീനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമിക്രോണിനാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ്  ആവശ്യം ശക്തമാകുന്നത്. നാല്‍പത് വയസിന് മുകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് രോഗങ്ങളലട്ടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് സര്‍ക്കാരിന്‍റെ തന്നെ കൊവിഡ് ജീനോം മാപ്പിംഗ് ഗ്രൂപ്പ് ശുപാര്‍ശ നല്‍കുകയും ചെയ്തു.  വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചു. കുട്ടികളുടെ വാക്സിനേഷിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന സൂചന ആരോഗ്യമന്ത്രി നല്‍കി.

ഒമിക്രോണ്‍ ഭീഷണിയെ  നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സജ്ജമാണ്. ഹൈ റിസ്ക്  രാജ്യങ്ങളില്‍ നിന്നെത്തിയ പതിനാറായിരം പേരെ പരിശോധിച്ചതില്‍ പതിനെട്ട് പേര്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്നും മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്‍റിനെ അറിയിച്ചു.ഇവരുടെ സാമ്പിള്‍ ജിനോം സീക്വന്‍സിംഗിനയച്ചു. അതേ സമയം ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാനായിരുന്നു കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ആദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നെതെങ്കില്‍ എല്ലാ അന്താരാഷ്ട്ര യാത്രികരെയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി നിര്‍ദ്ദേശിച്ചു. 

Follow Us:
Download App:
  • android
  • ios