മുൻ കാമുകിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു.
ബെംഗളൂരു: മുൻ കാമുകിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. നടൻ ദർശൻ ഉൾപ്പെട്ട രേണുകാ സ്വാമി കൊലക്കേസ് മാതൃകയാക്കിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. പത്തോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. പ്രതികളിലൊരാൾ ഈ ക്രൂരകൃത്യത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
കുശാൽ എന്ന യുവാവിനെയാണ് അക്രമികൾ ക്രൂരമായി മർദിച്ചത്. തുടര്‍ന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളിൽ മർദിക്കുകയും ചെയ്യുന്ന സംഭവം വീഡിയോയിലുണ്ട്. മർദനത്തിനിടെ, രേണുകാ സ്വാമി കൊലക്കേസ് ഓര്‍മിപ്പിച്ച്, സമാന അനുഭവം നേരിടേണ്ടിവരുമെന്ന് ആക്രമികളിലൊരാൾ ഭീഷണിപ്പെടുത്തുന്നതും, ഇത് പറഞ്ഞ് ചിരിക്കുന്നതും വീഡിയോയിൽ കാണാം.
പൊലീസ് പറയുന്നതനുസരിച്ച്, കുശാൽ ഒരു കോളേജ് വിദ്യാർത്ഥിനിയുമായി രണ്ട് വർഷം പ്രണയത്തിലായിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപ് ഇവർ വേർപിരിഞ്ഞു. പിന്നീട് യുവതി മറ്റൊരാളുമായി ബന്ധത്തിലായി. ഇതിൽ രോഷാകുലനായ കുശാൽ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു. ഇതിനുള്ള പ്രതികാരമായി, യുവതിയും അവളുടെ കാമുകനും സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്.
പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് കുശാലിനെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ, പ്രതികൾ കുശാലിനെ കാറിൽ തട്ടിക്കൊണ്ടുപോയി ഒരു തടാകത്തിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. കേസിൽ ഈ കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
നേരത്തെ, ബെംഗളൂരുവിലെ സുമനഹള്ളിക്ക് സമീപമുള്ള ഓടയിൽ നിന്നായിരുന്നു രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി പരിക്കുകളുണ്ടായിരുന്നു. ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ആദ്യം, നാല് പേർ സാമ്പത്തിക തർക്കമാണ് കാരണമെന്ന് പറഞ്ഞ് കുറ്റം ഏറ്റെടുത്ത് പൊലീസിന് കീഴടങ്ങി. എന്നാൽ, ഇവരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ ദർശൻ, പവിത്ര ഗൗഡ, മറ്റ് 15 പേർ എന്നിവർ ഉൾപ്പെട്ട ഒരു ഗൂഢാലോചന വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നടൻ ദർശനെ ജൂൺ 11-ന് അറസ്റ്റ് ചെയ്തിരുന്നു.
