'റോബര്‍ട്ട് വദ്ര സത്യസന്ധനാണ്. നിങ്ങള്‍ കൊള്ളയടിച്ചുവെന്ന് അംഗീകരിച്ചതിന് നന്ദിയുണ്ട്. ഇപ്പോൾ നിങ്ങള്‍ ഫാമിലി ക്വോട്ടയില്‍ ഭാരത് രത്‌നക്ക് അര്‍ഹനാണ്'- എന്നായിരുന്നു ബിജെപിയുടെ പരിഹാസം.

ദില്ലി: റോബര്‍ട്ട് വദ്രയെ പരിഹസിച്ച് ബിജെപി. സാമ്പത്തികത്തട്ടിപ്പ് നടത്തിയ ചിലര്‍ രാജ്യം വിട്ടു പോയെന്നും എന്നാല്‍ താന്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ടെന്നും റോബര്‍ട്ട് വദ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഭാരത് രത്‌നക്ക് വദ്ര അര്‍ഹനാണെന്ന് പറഞ്ഞായിരുന്നു ബിജെപിയുടെ പരിഹാസം.

'റോബര്‍ട്ട് വദ്ര സത്യസന്ധനാണ്. കൊള്ളയടിച്ചുവെന്ന് അംഗീകരിച്ചതിന് നന്ദിയുണ്ട്. ഇപ്പോൾ നിങ്ങള്‍ ഫാമിലി ക്വോട്ടയില്‍ ഭാരത് രത്‌നക്ക് അര്‍ഹനാണ്'- എന്നായിരുന്നു ബിജെപിയുടെ പരിഹാസം.

കുറ്റവിമുക്തനായതിന് ശേഷം മാത്രമേ താന്‍ സജീവ രാഷ്ട്രീയത്തിലേയ്ക്കുള്ളുവെന്നും വദ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോടികള്‍ വായ്പയെടുത്താണ് വിജയ്മല്യയും നിരവ് മോദിയും രാജ്യം വിട്ടതെന്നും വദ്ര ഓർമ്മിപ്പിച്ചിരുന്നു.

അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിൽ ഈ മാസം 19 വരെ റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. 23,000 പേജുള്ള രേഖകള്‍ മുഴുവൻ ആവശ്യപ്പെട്ട് വദ്ര ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്.