ബിജെപി അംഗങ്ങള്‍ എത്തിക്സ് കമ്മിറ്റി ചെയർമാന് കത്തു നല്‍കും

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയെ അയോഗ്യ ആക്കണമെന്ന് എത്തിക്സ് കമ്മിറ്റിയിലെ ബിജെപി അംഗങ്ങൾ. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ എത്തിക്സ് കമ്മിറ്റി ചെയർമാന് കത്തു നല്‍കും. കരട് റിപ്പോർട്ടിൽ ഈ ശുപാർശ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

നാളെ എത്തിക്സ് കമ്മിറ്റിയുടെ യോഗം ചേരുകയാണ്. നാളത്തെ അജണ്ടയില്‍ ഡ്രാഫ്റ്റ് റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹുവയെ അയോഗ്യ ആക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 2005ല്‍ ചോദ്യത്തിന് കോഴ വാങ്ങിയെന്ന കേസില്‍ 11 എംപിമാര്‍ക്കെതിരെ പാര്‍ലമെന്‍റ് നടപടിയെടുത്തിരുന്നു. അന്ന് 11 എംപിമാരെ അയോഗ്യരാക്കാന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചു. സുപ്രീംകോടതിയും ഇത് അംഗീകരിച്ചു. 

2005ല്‍ അത്തരമൊരു തീരുമാനമെടുത്തെങ്കില്‍ ചോദ്യത്തിന് സമ്മാനങ്ങള്‌‍ കൈപ്പറ്റിയ മഹുവയെ അയോഗ്യയാക്കണം എന്നാണ് ബിജെപി അംഗങ്ങളുടെ നിലപാട്. എന്നാല്‍ മഹുവ പറയുന്നത് തന്‍റെ സ്വകാര്യ ജീവിതം സംബന്ധിച്ച ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റി ചോദിച്ചതെന്നാണ്. പരാതി നല്‍കിയവരെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിച്ചില്ല എന്നും മഹുവ മൊയിത്ര പറഞ്ഞു. 

രാത്രി ഡ്രൈവർ വീട്ടിൽ വിട്ടു, ശേഷം ഫോണിൽ കിട്ടിയില്ല, ഉന്നത സർക്കാർ ഉദ്യോഗസ്ഥ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

എത്തിക്സ് കമ്മിറ്റിയില്‍ ദ്രൗപദിയെ പോലെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടുവെന്നാണ് മഹുവ പറഞ്ഞത്. കോഴ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കാതെ ബിജെപിയുടെ തിരക്കഥ പ്രകാരം അശ്ലീല ചോദ്യങ്ങൾ മാത്രം ചോദിച്ചതുകൊണ്ടാണ് ഹിയറിങ്ങില്‍ നിന്ന് ഇറങ്ങി പോയത്. ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് മഹുവ അവകാശപ്പെട്ടു. അദാനി തന്നെ നിരന്തരം സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. അദാനിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതു കൊണ്ടാണ് വേട്ടയാടപ്പെടുന്നതെന്നും മഹുവ പറഞ്ഞു. ജന്മദിനത്തില്‍ അടക്കം ചില സമ്മാനങ്ങള്‍ നല്‍കിയെന്ന് മാത്രമാണ് സമിതിക്ക് മുന്‍പാകെ ദര്‍ശന്‍ ഹിരാനന്ദാനി സമ്മതിച്ചത്. തന്‍റെ വീട് മോടി പിടിപ്പിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമാണെന്നും മഹുവ മൊയിത്ര വിശദീകരിച്ചു.

YouTube video player