'സോറി മോദിജി, വൃത്തിയുള്ള സാരി കിട്ടിയില്ല'; സത്യപ്രതിജ്ഞ ചടങ്ങിന് പങ്കെടുക്കാതിരുന്ന മമതയെ പരിഹസിച്ച് ബിജെപി
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി സംസ്ഥാനത്ത് ബിജെപി നേതാക്കൾ കൊല്ലപ്പെട്ടതിനെ സൂചിപ്പിക്കുന്നതാണ് സാരിയിലെ ചോരക്കറയെന്ന് തജീന്ദർ പൽ പറഞ്ഞു.
ദില്ലി: ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിൽ രണ്ടാമൂഴം കുറിച്ച നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്താതിരുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നോതാവുമായ മമത ബാനർജിയെ പരിഹസിച്ച് ബിജെപി. ദില്ലി മുഴുവനും മമതയെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്റർ പതിപ്പിച്ചതായി ബിജെപി വക്താവ് തജീന്ദർ പൽ സിംഗ് ബാഗ പറഞ്ഞു.
'അവസാന നിമിഷം മമത പിന്നോടടിച്ചു, സോറി മോദിജി, വൃത്തിയുള്ള സാരി കിട്ടിയില്ല, അതുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല', എന്ന് അച്ചടിച്ച പോസ്റ്ററുകളാണ് ദില്ലിയിലാകാനം പതിച്ചിരിക്കുന്നത്. ചോരക്കറ പറ്റിയ സാരി ഉടുത്ത് നിൽക്കുന്ന മമതയുടെ ചിത്രങ്ങളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി സംസ്ഥാനത്ത് ബിജെപി നേതാക്കൾ കൊല്ലപ്പെട്ടതിനെ സൂചിപ്പിക്കുന്നതാണ് സാരിയിലെ ചോരക്കറയെന്ന് തജീന്ദർ പൽ പറഞ്ഞു.
നേരത്തേ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച മമത ബാനര്‍ജി അവസാന നിമിഷത്തിൽ പിന്മാറുകയായിരുന്നു. പശ്ചിമ ബംഗാളിൽ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ട 54 ബിജെപി പ്രവർത്തകരുടെ കുടുംബങ്ങളെ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് മമത പിൻമാറിയത്.