സ്വാതി മലിവാളിനെ അരവിന്ദ് കെജരിവാളിൻ്റ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.  

ദില്ലി: എംപി സ്വാതി മലിവാളിനെതിരെ ആം ആദ്മി പാർട്ടി. സ്വാതിയെ മുഖ്യമന്ത്രിയുടെ വീട്ടിലേക്കയച്ചത് ബിജെപിയെന്ന് മന്ത്രി അതിഷി മർലെന ആരോപിച്ചു. ഈ സംഭവത്തിലൂടെ പുറത്താകുന്നത് ബിജെപിയുടെ ഗൂഢാലോചനയാണെന്ന് വിമർശിച്ച അതിഷി ദൃശ്യങ്ങളിൽ സ്വാതി സമാധാനപരമായി ഇരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. സ്വാതി മലിവാളിനെ അരവിന്ദ് കെജരിവാളിൻ്റ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. 

തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും ആയിരുന്നു സ്വാതി മലിവാള്‍ എംപിയുടെ മൊഴി. കെജരിവാളിന്‍റെ പിഎയെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുമ്പോള്‍ സ്വാതിയുടെ വാദങ്ങള്‍ പൊളിക്കാന്‍ ആംആദ്മി പാര്‍ട്ടി ഹിന്ദി വാര്‍ത്താ ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങള്‍ പങ്കുവച്ചു.

ഏഴ് തവണ കെജ്രിവാളിന്‍റെ പിഎ ബിഭവ് കുമാര്‍ സ്വാതി മലിവാളിന്‍റെ കരണത്തടിച്ചു. നെഞ്ചിലും, ഇടുപ്പിലും, വയറ്റിലും ചവിട്ടി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് അതിക്രൂരമായ മര്‍ദ്ദനം നടന്നതെന്നാണ് സ്വാതിയുടെ മൊഴിയിലുള്ളത്. തന്‍റെ കരച്ചില്‍ തൊട്ടടുത്ത മുറിയിലുള്ള കെജ്രിവാള്‍ കേട്ടിരിക്കാമെന്നും കെജ്രിവാളിന്‍റെ വസതിയുടെ മുറ്റത്തിരുന്ന് താന്‍ ഏറെ കരഞ്ഞെന്നും സ്വാതിയുടെ മൊഴിയിലുണ്ട്. പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലും സ്വാതി ആവര്‍ത്തിച്ചു. പിന്നാലെ സ്വാതി മലിവാളിനെ കെജ്രിവാളിന്‍റെ വസതിയിലെത്തിച്ച് തെളിവെടുത്തു. പരാതി പുറത്ത് വരാതിരിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടായെന്നും കെജ്രിവാളിനെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

YouTube video player