ധീരമായ മറുപടി; ശത്രു സൈന്യത്തിന്റെ പിടിയിലകപ്പെട്ടിട്ടും മനസാന്നിധ്യം ചോരാതെ അഭിനന്ദന്‍ വര്‍ദ്ധമാന്‍
പാകിസ്ഥാനിലെത്തിയ ദൗത്യമെന്താണെന്ന് ചോദ്യത്തിന് അക്കാര്യം താങ്കളോട് പറയാൻ ഞാൻ ബാധ്യസ്ഥനല്ലെന്ന ധീരമായി മറുപടി നല്‍കുന്നുണ്ട് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍.
ദില്ലി: യുദ്ധത്തടവുകാരോടുള്ള ക്രൂരമായ പെരുമാറ്റത്തിന് കുപ്രസിദ്ധമായ പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ പോലും ആത്‍മവീര്യം ചോരാതെ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയില്‍ വിമാനത്തില്‍ നിന്ന് സ്വയം ഇജക്ട് ചെയ്ത് വനമേഖലയില്‍ പതിച്ചതിന് പിന്നാലെയാണ് അഭിനന്ദന്‍ പാക് പട്ടാളത്തിന്‍റെ കൈയില്‍പ്പെടുന്നത്. എന്നാല്‍ തനിക്ക് ഏറ്റ മര്‍ദ്ദനങ്ങള്‍ അഭിനന്ദന്റെ മനസാന്നിധ്യത്തെ തരിമ്പും ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അഭിനന്ദന്‍ വര്‍ദ്ധമാന്റേത് എന്ന പേരില്‍ പാകിസ്ഥാനില്‍ നിന്ന് പുറത്ത് വരുന്ന വീഡിയോകള്‍.
പാകിസ്ഥാന്‍ കസ്റ്റഡിയില്‍ കൈകള്‍ ബന്ധിച്ചും കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലും ധീരവും വ്യക്തവുമായാണ് അഭിനന്ദന്റെ മറുപടികള്‍. പേര് ചോദിക്കുമ്പോള്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദൻ എന്നും മറ്റ് വിവരങ്ങള്‍ തിരക്കുമ്പോള്‍ അത് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ധീരമായാണ് അഭിനന്ദന്‍ മറുപടി നല്‍കുന്നത്. താന്‍ പാക് ആര്‍മിയുടെ പിടിയിലാണോയെന്ന കാര്യം ചോദിക്കാന്‍ അഭിനന്ദന്‍ മടിക്കുന്നില്ല.
ആയുധധാരികളായ സൈനികരുടെ ചോദ്യം ചെയ്യലില്‍ തന്റെ പേരല്ലാതെ മറ്റ് വിവരങ്ങള്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വ്യക്തമാക്കുന്നുമില്ല. പാകിസ്ഥാനിലെത്തിയ ദൗത്യമെന്താണെന്ന് ചോദ്യത്തിന് അക്കാര്യം താങ്കളോട് പറയാൻ ഞാൻ ബാധ്യസ്ഥനല്ലെന്ന ധീരമായി മറുപടി നല്‍കുന്നുണ്ട് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍.
അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിന് ഇടയിലാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ വിമാനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. വിമാനത്തില്‍ നിന്ന് ഉടൻ സ്വയം ഇജക്ട് ചെയ്ത അഭിനന്ദൻ വനമേഖലയിൽ പതിക്കുകയായിരുന്നു. അവന്തിപ്പുര വ്യോമതാവളത്തിൽ നിന്നാണ് അഭിനന്ദന്റെ വിമാനം പറന്നുയരുന്നത്. സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി തുടങ്ങിയ അഭിനന്ദൻ പിന്നീടാണ് മിഗ് 21 ബൈസൺ സ്ക്വാഡ്രന്റെ ഭാഗമാകുന്നത്. പുറത്ത് വന്ന വീഡിയോകള്‍ക്ക് ഇന്ത്യന്‍ സൈന്യം സ്ഥിരീകരണം നല്‍കിയിട്ടില്ല.