കൊവിഡ് വ്യാപനം: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
'കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് പ്രായോഗികമായി സാധ്യമല്ല. കുട്ടികൾ മാത്രമല്ല, അവരുടെ അധ്യാപകരും ഇൻവിജിലേറ്റേഴ്സും കുടുംബാംഗങ്ങളും അപകടത്തിലാകും....' പ്രിയങ്ക കത്തിൽ കുറിച്ചു.
ദില്ലി: കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ഏപ്രിൽ 11 ന് പുറത്തുവന്ന കൊവിഡ് കേസുകളുടെ എണ്ണം 1.5 ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി ഈ ആവശ്യവുമായി മുന്നോട്ടുവന്നത്. പരീക്ഷ മാറ്റിവയ്ക്കണമന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന് പ്രിയങ്ക കത്തയക്കുകയായിരുന്നു.
ഭർത്താവ് റോബർട്ട് വദ്രയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ദില്ലിയിലെ വീട്ടിൽ ക്വാറന്റീനിലാണ് പ്രിയങ്ക. 'കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് പ്രായോഗികമായി സാധ്യമല്ല. കുട്ടികൾ മാത്രമല്ല, അവരുടെ അധ്യാപകരും ഇൻവിജിലേറ്റേഴ്സും കുടുംബാംഗങ്ങളും അപകടത്തിലാകും....' പ്രിയങ്ക കത്തിൽ കുറിച്ചു.
നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും പരീക്ഷാ കേന്ദ്രം കൊവിഡ് ഹോട്ട്സ്പോട്ട് ആയാൽ അതിന് ഉത്തരവാദികൾ കേന്ദ്രവും സിബിഎസ്ഇ ബോർഡുമായിരിക്കും. പരീക്ഷ മാറ്റി വയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തെ പിന്തുണച്ച് നടൻ സോനു സൂദും രംഗത്തെത്തിയിരുന്നു.