സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജെയ്‍സിംഗിന്‍റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‍ഡ്
വിദേശ ഫണ്ട് വിവാദത്തിൽ ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ലോയേഴ്സ് കളക്ടീവിനെതിരെ സിബിഐ കേസ് എടുത്തിരുന്നു. ഇന്ദിര ജയ്‍സിംഗ്, ഭര്‍ത്താവും ലോയേഴ്സ് കളക്ടീവ് പ്രസിഡണ്ടുമായ ആനന്ദ് ഗ്രോവര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ദില്ലി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗിന്‍റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‍ഡ്. ദില്ലിയിലെ വീട്ടിലും ഓഫീസിലുമാണ് റെയ്‍ഡ്. ഇന്ദിര ജെയ്‌സിംഗ് സ്ഥാപിച്ച സന്നദ്ധ സംഘടനയായ ലോയേഴ്‌സ് കളക്ടീവിനെതിരെ നേരത്തെ സിബിഐ കേസെടുത്തിരുന്നു.
ഇന്ദിര ജെയ്‌സിംഗിനും ഭര്‍ത്താവ് ലോയേഴ്‌സ് കളക്ടീവ് പ്രസിഡണ്ടും അഭിഭാഷകമുമായ ആനന്ദ് ഗ്രോവര്‍ അടക്കമുള്ളവരും വിദേശ സംഭാവന ചട്ടം ലംഘിച്ചെന്നാണ് സിബിഐ കണ്ടെത്തൽ. വിദേശ സംഭാവന ഉപയോഗിച്ച് ആനന്ദ് ഗ്രോവറും ഇന്ദിര ജെയ്‍സിംഗും വിമാന യാത്രകള്‍, ധര്‍ണകള്‍,എംപിമാര്‍ക്ക് വക്കാലത്ത് എന്നിവ നടത്തി എന്ന് സിബിഐ പറയുന്നു.
2016ല്‍ ലോയേഴ്‌സ് കളക്ടീവിനെതിരെ വിവിധ നിയമലംഘനങ്ങൾ ആരോപിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു.
അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരായ കേസിലും മോദി സര്‍ക്കാരിനെതിരെയും നിയമസഹായം നല്‍കിയതാണ് സിബിഐ നീക്കത്തിന് കാരണമെന്നാണ് ലോയേഴ്സ് കളക്ടീവിന്‍റെ പ്രതികരണം. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് തൊട്ട് പിന്നാലെയാണ് ലോയേഴ്സ് കളക്ടീവിനെതിരായ നടപടിയെന്നതും ഇവര്‍ ആരോപിക്കുന്നു. ലോയേഴ്സ് കളക്ടീവിന് 2006 മുതല്‍ 2015 വരെ ലഭിച്ച വിദേശ വരുമാനം 32 കോടിയാണ്.